തിരുവനന്തപുരം: ദാസ്യപ്പണി വിവാദത്തില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ. ചില മാധ്യമങ്ങള്‍ തെറ്റായ കണക്കുകളും വിവരങ്ങളും നിരത്തി വ്യാജപ്രചാരണം നടത്തുകയാണെന്നാണു ഡിജിപിയുടെ കുറ്റപ്പെടുത്തല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം സര്‍ക്കുലര്‍ പുറത്തിറക്കി. ദാസ്യപ്പണി ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും ഇതില്‍ കൃത്യമായ നടപടികള്‍ തുടങ്ങികഴിഞ്ഞെന്നും അദ്ദേഹം സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.
ദാസ്യപ്പണി വിവാദത്തില്‍ പരാതിയുമായി ഡിജിപി ലോക്നാഥ് ബെഹ്റയുടെയും ഐജി മനോജ് ഏബ്രഹാമിന്റെയും നേതൃത്വത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ദേശീയ മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ചു വന്ന വാര്‍ത്ത സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കു മാനഹാനിയുണ്ടാക്കിയെന്നും അച്ചടക്കമാണു സേനയില്‍ പ്രധാനമെന്നും ഇതു തകര്‍ക്കാനുള്ള നീക്കമാണു നടക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടു.
സര്‍ക്കാര്‍ അച്ചടക്ക നടപടിയിലേക്കു നീങ്ങുമ്പോഴും ചില ഉദ്യോഗസ്ഥര്‍ ക്യാമ്പ് ഫോളോവര്‍മാരെ ക്യാമ്പിലേക്കു മടക്കി അയയ്ക്കാന്‍ തയാറാകുന്നില്ലെന്നു കാട്ടി ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷന് മുഖ്യമന്ത്രിക്കു പരാതി നല്‍കിയതിനു പിന്നാലെയാണ് ഐപിഎസുകാര്‍ മുഖ്യമന്ത്രിയെ കണ്ടത്. ദാസ്യപ്പണി തടഞ്ഞു ഡിജിപി ഉത്തരവിറക്കിയ ശേഷവും തിരുവനന്തപുരം, കണ്ണൂര്‍, തൃശൂര്‍, കൊല്ലം ജില്ലകളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ക്യാംപ് ഫോളോവര്‍മാരെ നിലനിര്ത്തിയിരിക്കുകയാണെന്നാണു ക്യാന്പ് ഫോളോവേഴ്സ് അസോസിയേഷന്റെ പരാതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: