മുംബൈ: ഒൻപതിനായിരം കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്ല്യയ്ക്കെതിരേ വീണ്ടും അറസ്റ്റ് വാറണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക കള്ളപ്പണവിരുദ്ധ കോടതി ജഡ്ജി എം.എസ് ആസ്മിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
മല്ല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കും കോടതി നോട്ടീസ് അയച്ചു. മല്യയുടെ വിമാന കമ്പനിയായ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിനും, യുണൈറ്റഡ് ബ്രിവറീസ് ഹോള്ഡി൦ഗ്സ് ലിമിറ്റഡിനുമാണ് കോടതി നോട്ടീസ് നൽകിയിരിക്കുന്നത്. ഈ കമ്പനികള്‍ക്കെതിരെയും എന്‍ഫോഴ്സ്മെന്റ് കുറ്റപ്പത്രം നല്‍കിയിട്ടുണ്ട്. കേസ് ജൂലൈ 30ന് പരിഗണിക്കും.
ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 6027 കോടി രൂപ വയ്പ എടുക്കുകയും തിരിച്ചടക്കാതിരിക്കുകയും ചെയ്ത കേസില്‍ എസ്ബിഐ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കുറ്റപ്പത്രം നല്‍കിയിരിക്കുന്നത്.
മല്ല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കെതിരേയും കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിനായി ഐഡിബിഐ ബാങ്കില്‍ നിന്നെടുത്ത 900 കോടിയുടെ വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് മല്ല്യക്കെതിരേ ആദ്യ കുറ്റപത്രം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: