കൊച്ചി: എഡിജിപിയുടെ മകളുടെ മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്കറുടെ അറസ്റ്റ് കോടതി തടഞ്ഞു. ഗവാസ്കറിനെ ജൂണ്‍ നാല് വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. തനിക്കെതിരായത് വ്യാജപരാതിയാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഗവാസ്കര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചു കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. കേസ് ഡയറി ഹാജരാക്കാനും പോലീസിന് കോടതി നിര്‍ദ്ദേശം നല്കി.
ഗവാസ്കര്‍ തന്റെ കൈകളില്‍ കയറിപ്പിടിച്ചെന്നാണ് എ.ഡി.ജി.പിയുടെ മകള്‍ സ്നിഗ്ദ്ധ പരാതി നല്‍കിയത്. നിലവില്‍ ഗവാസ്കറിന്റേയും സ്നിഗ്ദ്ധയുടേയും പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരികയാണ്. നേരത്തെ, ഗവാസ്കറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പോലീസ് കേസെടുത്തിരുന്നു, മര്‍ദ്ദനത്തില്‍ കഴുത്തിന് സാരമായി പരുക്കേറ്റ ഗവാസ്കര്‍ ചികിത്സയിലാണ്.
എഡിജിപിയുടെ മകള്‍ക്കെതിരെ നിസാര കുറ്റങ്ങള്‍ ചുമത്തിയപ്പോള്‍ ജാമ്യം പോലും ലഭിക്കാത്ത ഗുരുതരമായ കുറ്റങ്ങളാണ് ഗവാസ്കര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: