ആലപ്പുഴ: കുട്ടനാട്ടിലെ കോടികളുടെ കാര്‍ഷിക വായ്പാ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കുട്ടനാട് വികസന സമിതി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലിന് ഉപാധികളോടെ ജാമ്യം. മറ്റ് കേസുകളില്‍ ഇനി ഉള്‍പ്പെടരുത്, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണം, 50,000 രൂപ കെട്ടിവെക്കുകയും രണ്ട് ആള്‍ജാമ്യം ഹാജരാക്കുകയും വേണം. പാസ്പോര്‍ട്ട് ഉണ്ടെങ്കില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ അദ്ദേഹത്തിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മാമ്പുഴക്കരിയിലെ വികസന സമിതി ഓഫീസില്‍നിന്ന് കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് പീലിയാനിക്കലിനെ പ്രത്യേക അന്വേ,ണസംഘം കസ്റ്റഡിയിലെടുത്തത്. രാമങ്കരിയിലെ കോടതി അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
നാല് കേസുകളിലാണ് പീലിയാനിക്കലിനെ പ്രതിയാക്കിയിട്ടുള്ളത്. കര്‍ഷകരുടെ പേരില്‍ അവര്‍ പോലും അറിയാതെ ബാങ്ക് വായ്പ എടുക്കുക, കര്‍ഷകര്‍ക്ക് നല്‍കാതിരിക്കുക തുടങ്ങിയ തന്ത്രങ്ങളിലൂടെ കുട്ടനാട് വികസന സമിതി വ്യാപകമായി സാമ്പത്തിക തട്ടിപ്പ് നടത്തിയിരുന്നു. ചുരുക്കം ചിലര്‍ക്ക് മാത്രമാണ് പേരിനെങ്കിലും വായ്പാ തുക കിട്ടിയിരുന്നത്. ബാക്കി പണം എങ്ങോട്ടു പോയെന്നോ ആരു കൈപ്പറ്റിയെന്നോ കര്‍ഷകര്‍ക്കും അറിയില്ല.
കുട്ടനാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇതുസംബന്ധിച്ച് പന്ത്രണ്ട് കേസുകള്‍ നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: