കൊട്ടിയൂര്‍: തൃക്കലശാട്ടത്തോടെ വൈശാഖ മഹോത്സവം ഇന്ന് സമാപിക്കും. ഇന്ന് രാവിലെ വാകച്ചാര്‍ത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് തേങ്ങാമുറികളിലേക്ക് നാളം പകര്‍ന്ന ശേഷം വിളക്കുകള്‍ കെടുത്തും. ഇതോടപ്പം അക്കരെ സന്നിധാനത്തെ എല്ലാ വിളക്കുകളും അണയ്ക്കും. നമ്പീശന്, വാരിയര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശ്രീകോവിലിന്റെ നാലു തൂണുകള്‍ കടപുഴക്കിയെടുത്ത് തിരുവഞ്ചിറയില്‍ നിക്ഷേപിക്കും. ഇതോടെ മണിത്തറ തൃക്കലശാട്ടിന് ഒരുങ്ങും. കലശമണ്ഡപത്തില്‍ പൂജിച്ച് വെച്ച കളഭകുംഭങ്ങള്‍ വാദ്യഘോഷങ്ങളോടെ മുഖമണ്ഡപത്തിലേക്ക് എഴുന്നള്ളിച്ച് പ്രധാന തന്ത്രിമാരുടെ കാര്‍മികത്വത്തില്‍ സ്വയംഭൂവില്‍ ആടും. മുഴുവന്‍ ബ്രാഹ്മണരും ചേര്‍ന്ന് സമൂഹ പുഷ്പാഞ്ജലിയും പ്രധാന തന്ത്രിയുടെ പൂര്‍ണ പുഷ്പാഞ്ജലിയും നടക്കും.
പുഷ്പാഞ്ജലി കഴിഞ്ഞാല്‍ തീര്‍ത്ഥവും പ്രസാദവും നല്കുന്നതോടപ്പം ആടിയ കളഭവും നല്‍കും. ഒരു ചെമ്പ് നിവേദ്യച്ചോറും കടുംപായസവും തിടപ്പള്ളിയില്‍ ഇരുന്ന് കുടിപതികള്‍ കഴിക്കും. മുളക്, ഉപ്പ് എന്നിവ മാത്രം ചേര്‍ത്ത് കഴിക്കുന്ന തണ്ടുമ്മല്‍ ഊണ് എന്ന ചടങ്ങാണ്. കൂത്തരങ്ങില്‍ വെച്ച് ഭണ്ഡാരം തിരിച്ചെഴുള്ളത്തിനുള്ള ഏറ്റുവാങ്ങല്‍ നടത്തും. തുടര്‍ന്ന് അമ്മാറക്കല്‍ തറയില്‍ തൃച്ചന്ദനപ്പൊടി അഭിഷേകം നടത്തും. അതിനുശേഷം ആചാര്യന്മാരില് ഒരാള്‍ യാത്രാബലി നടത്തും. യാത്രാബലിക്ക് മുന്‍പ് തന്ത്രിയും പരികര്മിയും ഓച്ചറും പന്തക്കിടങ്ങാളുമല്ലാതെ ബാക്കിയെല്ലാവരും അക്കരെ സന്നിധാനത്തില്‍ നിന്ന് പുറത്ത് കടക്കും. ഭണ്ഡാരങ്ങളും വാളുകളും ആദ്യം ഇക്കരെയെക്ക് കടക്കും. തുടര്‍ന്ന് മണത്തണ കരിമ്പന ഗോപുരത്തിലേക്ക് എഴുന്നള്ളിക്കും. അത്തം നാളില്‍ വാളാട്ടം, കുടിപതികളുടെ തേങ്ങയേറ്, പായസ നിവേദ്യം, കൂത്ത് സമര്‍പ്പണം എന്നിവ നടന്നു.
അത്തം നാളില്‍ പന്തീരടിക്ക് അവസാനത്തെ ശീവേലിയും നടന്നു. ശീവേലി സമയത്ത് ചപ്പാരം ക്ഷേത്രത്തിലെ മൂന്ന് വാളുകളും എഴുന്നള്ളിച്ച് ഏഴില്ലക്കാരായ വാളശ്ശന്മാര് വാളാട്ടം നടത്തി. തിടമ്പുകള് വഹിക്കുന്ന ബ്രാഹ്മണര്‍ക്കഭിമുഖമായി മൂന്ന് പ്രദക്ഷിണം വെച്ചു. തിടമ്പുകളില്‍ നിന്നും ദേവചൈതന്യം വാളുകളിലേക്ക് ആവാഹിക്കപ്പെടുമെന്നാണ് വിശ്വാസം. തുടര്‍ന്ന് കുടിപതികള്‍ പൂവറക്കും അമ്മാറക്കല്‍ തറയ്ക്കും മദ്ധ്യേയുള്ള സ്ഥാനത്ത് കുടിപതികളുടെ നേതൃത്വത്തില്‍ തേങ്ങയേറ് നടത്തി. നാലാമത് വലിയവട്ടളം പായസം ഭഗവാന് നിവേദിച്ചു. തുടര്‍ന്ന് കൂത്ത് സമര്‍പ്പണവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: