തലശ്ശേരി: ബിജെപി പ്രവര്ത്തകന് പാറക്കണ്ടി നിഖിലി (22) നെ ലോറിയില്‍ നിന്നും പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.
2008 മാര്‍ച്ച് 5 ന് വൈകീട്ട് തലശ്ശേരി വടക്കുമ്പാട് കൂളിബസാറിനടുത്ത് വെച്ചാണ് കൊലപാതകം നടന്നത്. ജോലി കഴിഞ്ഞ് ലോറിയില്‍ വീട്ടിലേക്ക് പോവുകയായിരുന്ന നിഖിലിനെ ഒരു സംഘം സിപിഎമ്മുകാര്‍ ലോറിയില്‍ നിന്നും ബലമായി പിടിച്ചിറക്കിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. സിപി.എമ്മിന്റെ സജീവ പ്രവര്‍ത്തകരായ കെ.ശ്രീജിത്ത്, വി.ബിനോയ്, കെ.പി.മനാഫ്, ഫിറോസ്, പി.പി.സുനില്‍കുമാര്‍, സി.കെ.മര്‍ഷൂദ്, വല്സന് വയനാന്‍, എം.ശശി എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരില്‍ ശശി കേസിന്റെ വിചാരണക്കിടയില്‍ മരണപ്പെട്ടിരുന്നു.
അന്ന് തലശ്ശേരി സിഐആയിരുന്ന യു.പ്രേമനാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. 44 സാക്ഷികളില്‍ 16 പേര് വിചാരണക്കിടയില്‍ കൂറുമാറിയിരുന്നു. കൊലയ്ക്ക് മുമ്പായി ലക്ഷം വീട് കോളനിയിലെ ഒഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രതികള്‍ കൊല നടത്താന്‍ ഗൂഡാലോചന നടത്തിയതായി മൊഴി നല്കിയ സജീവന്, മൊബൈല്‍ കമ്പനി ഉദ്യോഗസ്ഥരായ സി.രാമചന്ദ്രന്, കെ.വാസുദേവന്‍, കെ.ബി.രാമകൃഷ്ണന്, പോലീസ് ഓഫീസര്‍മാരായ പി.കെ.രാജീവന്, എം.വി.സുകുമാരന്‍, യു.പ്രേമന് തുടങ്ങിയവരെയാണ് പ്രോസിക്യൂഷന് സാക്ഷികളായി വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഡിസ്ട്രിക്റ്റ് ഗവ.പ്ലീഡര്‍ അഡ്വ.വി.ജെ.മാത്യുവും അഡ്വ.അംബികാസുതനുമാണ് ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: