മോസ്ക്കോ: ജയം അനിവാര്യമായ മത്സരത്തില്‍ ഡെന്മാര്ക്കുമായി സമനില പിടിച്ചത് ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി. നിര്‍ണായകമായ ഗ്രൂപ്പ് സി മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി. ഡെന്മാര്ക്കിനായി ക്രിസ്റ്റിയന്‍ എറിക്സണും ഓസീസിനായി ജെഡിനാക്കുമാണ് സ്കോര്‍ ചെയ്തത്.
ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനോട് തോറ്റ ഓസ്ട്രേലിയയ്ക്ക് രണ്ട് മത്സരങ്ങളില്‍ ഒരു പോയിന്റാണുള്ളത്. അവസാന മത്സരത്തില്‍ പെറുവിനെ തകര്‍ത്താലേ അവര്‍ക്ക് പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താനാകൂ.
അതേസമയം ആദ്യ മത്സരത്തില്‍ പെറുവിനെ തോല്‍പ്പിച്ച ഡെന്മാര്ക്കിന് നാല് പോയിന്റായി. അവസാന മത്സരത്തില്‍ ഫ്രാന്‍സിനെ സമനിലയില്‍ പിടിച്ചുനിര്‍ത്തിയാല്‍ അവര്‍ക്ക് പ്രീ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്യാം.
കളിയുടെ ഏഴാം മിനിറ്റില്‍ തന്നെ ഡെന്മാര്ക്ക് മുന്നിലെത്തി. ആരോണ്‍ മൂയിയുടെ ക്ലിയറിങ്ങിലെ പിഴവാണ് ഗോളിന് വഴിവച്ചത്. പന്ത് പിടിച്ചെടുത്ത ഡെന്മാര്ക്കിന്റെ ജോര്‍ഗന്‍സണ്‍, എറിക്സണ് മറിച്ചുകൊടുത്തു. ഓടിക്കയറിയ എറിക്സണ് ഒന്നാന്തരം ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. ഡെന്മാര്ക്കാനായി അവസാന പതിനഞ്ചു മത്സരങ്ങളില്‍ എറിക്സണിന്റെ പതിമൂന്നാം ഗോളാണിത്.
നിമിഷങ്ങള്‍ക്കു ശേഷം ഡെന്മാര്ക്കിന് ലീഡ് ഉയര്‍ത്താന്‍ അവസരം ലഭിച്ചു. പക്ഷെ ജോര്ഗന്സണിന്റെ ഹെഡര്‍ പുറത്തേക്ക് പോയി.
മുപ്പത്തിയെട്ടാം മിനിറ്റില്‍ ഓസ്ട്രേലിയ ഗോള്‍ മടക്കി. വീഡിയോ അസിസ്റ്റന്‍ഡ് റഫറിയുടെ സഹായത്താല്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ജെഡിനാക്കാണ് ഗോള്‍ മടക്കിയത് . മാത്യൂ ലക്കിയുടെ ഹെഡര്‍ ഡെന്മാര്ക്ക് താരം യൂസഫ് പോള്‍സണിന്റെ കൈയില്‍ തട്ടിയെങ്കിലും റഫറി കണ്ടില്ല. ഓസ്ട്രേലിയന്‍ താരങ്ങളുടെ അപേക്ഷയെ തുടര്‍ന്ന് റഫറീസ് വീഡിയോ അസിസ്റ്റന്‍ഡ് റഫീസ് സംവിധാനത്തെ സമീപിച്ചു. വിഎആര്‍ പെനാല്‍റ്റി വിധിക്കുകയും ചെയ്തു.
രണ്ടാം പകുതിയില്‍ പകരക്കാരനായി ഡാനിയല്‍ അര്‍സാനി ഇറങ്ങിയതോടെ ഓസ്ട്രേലിയയുടെ ആക്രമണത്തിന് മൂര്‍ച്ച കൂടി. ഡാനിയല്‍ ഒന്ന് രണ്ട് നല്ല നീക്കങ്ങള്‍ നടത്തിയെങ്കിലും അതൊക്കെ ഡെന്മാര്ക്ക് ഗോളി തകര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: