കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെ ആര്‍ടിഎഫ് കസ്റ്റഡിയിലെടുത്തത് റൂറല്‍ എസ്പിയായിരുന്ന എ.വി. ജോര്‍ജ് അറിഞ്ഞില്ലെന്ന സര്‍ക്കാരിന്റെ വാദത്തിന് ഹൈക്കോടതിയുടെ വിമര്‍ശനം. ശ്രീജിത്തിനെ ആര്‍ടിഎഫ് അംഗങ്ങള്‍ കസ്റ്റഡിയിലെടുത്തത് ആരുടെയും നിര്ദേശമില്ലാതെയാണോ? റൂറല്‍ എസ്പി അറിയാതെ ഇങ്ങനെയൊരു സംഭവം നടക്കാന്‍ ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ? ഹൈക്കോടതി വാക്കാല്‍ ചോദിച്ചു.
ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച കേസില്‍ അന്വേഷണം സിബിഐയ്ക്കു വിടണമെന്നാവശ്യപ്പെട്ട് ഭാര്യ അഖില നല്കിയ ഹര്‍ജിയിലെ വാദത്തിനിടെയാണ് ഹൈക്കോടതി ഇങ്ങനെ ചോദിച്ചത്. ഹൈക്കോടതി അനുവദിച്ചാല്‍ കേസന്വേഷണം ഏറ്റെടുക്കാമെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. വാദം പൂര്‍ത്തിയായതോടെ ഹര്‍ജി വിധി പറയാന്‍ മാറ്റി.
ഇന്നലെ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് കേസില്‍ കക്ഷി ചേരാന്‍ നല്കിയ ഹര്‍ജി തള്ളി.
വരാപ്പുഴയിലെ വീടാക്രമണക്കേസില്‍ ശ്രീജിത്തിനെ ആര്‍ടിഎഫുകാര്‍ പിടികൂടിയതിനെക്കുറിച്ച് റൂറല്‍ എസ്പി എ.വി. ജോര്‍ജിന് അറിവുണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിനെതിരെ തെളിവില്ലെന്നും പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ബോധിപ്പിച്ചു. ഈ ഘട്ടത്തിലാണ് സിംഗിള്‍ബെഞ്ച് സര്‍ക്കാരിനെ വിമര്‍ശിച്ചത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിനെ പിടികൂടിയത്? ആരുടെയും നിര്‍ദേശമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം ആര്‍ടിഎഫുകാര്‍ പ്രവര്‍ത്തിക്കുമോ? ഹൈക്കോടതി ചോദിച്ചു. ആരെയും കസ്റ്റഡിയിലെടുക്കാന്‍ റൂറല്‍ എസ്പി നിര്‍ദേശിച്ചില്ലെന്നും സംഭവ സ്ഥലത്തേക്ക് സംഘത്തെ അയയ്ക്കുകയാണ് ചെയ്തതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് വ്യക്തമാക്കി. ആര്‍ടിഎഫിന് രൂപം നല്‍കിയത് തെറ്റാണ്. ഇതിനു വകുപ്പു തല നടപടിയെടുക്കുന്നുണ്ടെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. ഹര്‍ജിയില്‍ ചൊവ്വാഴ്ച വിധി പറഞ്ഞേക്കും.
ആര്‍ടിഎഫുകാര്‍ ശ്രീജിത്തിനെ പിടികൂടിയ സംഭവം റൂറല്‍ എസ്പി യായിരുന്ന എ.വി. ജോര്‍ജ് അറിഞ്ഞില്ലെന്ന വാദം ശരിയല്ലെന്ന് സിബിഐയുടെ അഭിഭാഷകന് വ്യക്തമാക്കി. കേസന്വേഷണം ഏറ്റെടുക്കണമെന്ന ഹര്‍ജിയില്‍ സിബിഐയുടെ നിലപാട് ഹൈക്കോടതി തേടിയിരുന്നു. ഏപ്രില്‍ ആറിനാണ് ശ്രീജിത്തിനെ ആര്‍ടിഎഫുകാര്‍ കസ്റ്റഡിയിലെടുത്തത്.
റൂറല്‍ എസ്പി തന്നെ രൂപം നല്കിയ ആര്‍ടിഎഫുകാരാണ് ശ്രീജിത്തിനെ പിടികൂടിയത്. ഇതു സംബന്ധിച്ച രേഖകളും ഫയലും റൂറല്‍ എസ്പിയുടെ മുന്നില്‍ എത്തും. എന്നിട്ടും ഇതേക്കുറിച്ച് അറിഞ്ഞില്ലെന്ന വാദം ശരിയല്ലെന്ന് സിബിഐയുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. ഹൈക്കോടതി അനുവദിച്ചാല്‍ കേസന്വേഷണം ഏറ്റെടുക്കാമെന്നും സിബിഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: