ഇഷ്ടപ്പെട്ട ഒരു പുസ്തകം ഒരാള്‍ക്ക് എത്രതവണ വായിക്കാം? ഇരുപത്തിയഞ്ച് തവണയെങ്കിലും എന്നൊരുത്തരം അതിനുണ്ട്. ലോകപ്രശസ്ത ശാസ്ത്രകഥാകാരനായ ഐസക് അസിമോവ് എന്ന റഷ്യാക്കാരനാണ് അങ്ങനെ പുസ്തകം വായിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്.
അക്ഷരം കൂട്ടിവായിക്കാന്‍ പഠിച്ച കാലം മുതല്‍ അദ്ദേഹം വായിച്ചു. ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ ഓരോന്നും ഇരുപത്തിയഞ്ചുതവണയെങ്കിലും വായിച്ചു. 1920ല്‍, റഷ്യയിലാണ് ജനിച്ചത്. മൂന്നു വയസ്സുള്ളപ്പോള്‍ അസിമോവിന്റെ കുടുംബം അമേരിക്കയിലേക്ക് കുടിയേറി. അഞ്ചാംവയസ്സില്‍ കൂട്ടിവായിക്കാന്‍ പഠിച്ചു. എന്നാല്‍, പുസ്തകം വാങ്ങിക്കൊടുക്കാന്‍ വീട്ടില്‍ പണമുണ്ടായിരുന്നില്ല. ലൈബ്രറികളായിരുന്നു ആശ്രയം. 1992ല്‍ മരിക്കുന്നതുവരെ അദ്ദേഹം വായിച്ചുകൊണ്ടേയിരുന്നു. 350 പുസ്തകങ്ങളും രചിച്ചു. എല്ലാം ശാസ്ത്രകഥാവിഭാഗത്തില്‍ പെട്ടവ. ലോകത്തിന്റെ വിവിധ കോണുകളിലുള്ള എഴുത്തുകാരുടെ പുസ്തകങ്ങള്‍ വായിച്ചുകൂട്ടിയ അസിമോവിന്റെ പുസ്തകങ്ങളും അതേ പ്രാധാന്യത്തോടെ വായിക്കപ്പെട്ടു.
ഇഷ്ടപ്പെട്ട എഴുത്തുകാരന് വിശ്വപ്രശസ്ത റഷ്യന്‍സാഹിത്യകാരന്‍ ഫിയോദര്‍ ദസ്തയേവ്സ്കിയായിരുന്നു. അദ്ദേഹത്തിന്റെ ഓരോപുസ്തകവും ഇരുപത്തിയഞ്ചിലേറെത്തവണ വായിച്ചു. അതിലേറെ വായിച്ചത് ദസ്തയേവ്സ്കിയുടെ ‘ചൂതാട്ടക്കാരന്’. ആ നോവലില്‍ എഴുത്തുകാരന് ആവിഷ്കരിച്ചിരിക്കുന്ന സംഘര്‍ഷഭരിതമായ സന്ദര്‍ഭങ്ങളെ ആവേശത്തോടെയാണ് മനസ്സിലേക്കാവാഹിച്ചത്. ഇഷ്ടപ്പെട്ട പുസ്തകം ഇരുപത്തിയഞ്ചിലേറെത്തവണ വായിക്കാമെന്ന തിരിച്ചറിവുണ്ടായത് അങ്ങനെയാണ്.
അത്തരത്തില്‍ ലോകപ്രശസ്തമായ നിരവധി പുസ്തകങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുന്നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഡാനിയല്‍ ഡീഫോ രചിച്ച റോബിന്‍സണ്‍ ക്രൂസോ മുതല്‍ മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രസീലിയന്‍ എഴുത്തുകാരനായ പൗലോ കൊയ്ലോ സൃഷ്ടിച്ച ആല്‍ക്കമിസ്റ്റ് വരെ വായിച്ചുകൊണ്ടേയിരിക്കുന്നു. അവിടെ വായനയുടെ കണക്കുകള്‍ക്ക് സ്ഥാനമില്ല. ലക്ഷക്കണക്കിനാളുകള്‍ വീണ്ടും വീണ്ടും വായിച്ചുകൊണ്ടേയിരിക്കുന്നു. ലോകത്തുതന്നെ ബെസ്റ്റ്സെല്ലര് പട്ടികയില്‍ ഇടം പിടിച്ച നോവലാണ് ആല്‍ക്കമിസ്റ്റ്. 1988ല്‍ പോര്‍ച്ചുഗീസ് ഭാഷയില്‍ പുറത്തുവന്ന ഈ കൃതി മലയാളമടക്കം എഴുപതില്പരം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.
തന്റെ തൊട്ടടുത്തുള്ള നിധിയെ തിരിച്ചറിയാതെ ദൂരയുള്ള നിധിതേടിപ്പോകുന്ന ബാലന്റെ കഥപറഞ്ഞ നോവല്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും ശുഭപ്രതീക്ഷ നല്കിയ രചനയാണ്. ചാള്‍സ് ഡിക്കന്‍സിന്റെ ‘ക്രിസ്മസ് കാരളും’ ടോള്‍സ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ റഡ്യാര്‍ഡ് കിപ്ലിംഗ് എഴുതിയ ‘മൗഗ്ലിയും’ എല്ലാം കണക്കെടുക്കാന്‍ പറ്റാത്തത്ര തവണകളിലൂടെ വായനയെ കൊണ്ടുപോയ പുസ്തകങ്ങളാണ്.
മലയാളത്തിലിറങ്ങിയ നിരവധി നോവലുകള്‍ വായനയെ സമ്പന്നമാക്കിയിട്ടുണ്ട്. ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും’ പ്രസിദ്ധീകരിക്കുന്നത് അറുപത് വര്‍ഷങ്ങള്‍ക്കുമുമ്പാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെയും മാപ്പിള ലഹളയുടെയും പശ്ചാത്തലത്തില്‍ വടക്കേമലബാറിലെ സാമൂഹ്യജീവിതം പറഞ്ഞ നോവല്‍ എക്കാലത്തെയും മികച്ച വായനാനുഭവമാണ് സമ്മാനിക്കുന്നത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെല്ലാം മലയാളിയുടെ വായനയെ സമ്പന്നമാക്കിയിട്ടുണ്ട്. എഴുപത്തിയഞ്ച് വയസ്സുപിന്നിട്ട ‘ബാല്യകാലസഖി’ ഒന്നാം സ്ഥാനത്തുള്ള കൃതിയാണ്. മലയാളിയുടെ വായനാശീലത്തെ പതം വരുത്തുകയും ഭ്രമിപ്പിക്കുകയും ചെയ്ത കൃതിയാണ് ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’. ഒരു ശരാശരി വായനക്കാരന് പോലും ഒഴിവാക്കിയിട്ടില്ലാത്ത കൃതി. മലയാളിയുടെ വായനാബോധത്തെതന്നെയാണ് ഈ കൃതി മാറ്റിമറിച്ചത്. ‘ഖസാക്കിന്റെ ഇതിഹാസം’ പുറത്തുവന്ന ശേഷം നമ്മുടെ സാഹിത്യം രണ്ടായി വിഭജിക്കപ്പെട്ടു. ഖാസിക്കിനു മുമ്പും ഖസാക്കിനു ശേഷവുമെന്ന്.
കേരളത്തില്‍ അടുത്തകാലത്ത് അങ്ങനെ വായിക്കപ്പെട്ട മറ്റൊരു കൃതി ബെന്യാമിന്റെ ‘ആടുജീവിത’മാണ്. മികച്ച സാഹിത്യസൃഷ്ടി എന്നതിനെക്കാള്‍ ആടുജീവിതം വായനക്കാരനിലേക്ക് കയറിക്കൂടാന്‍ സഹായകമായത് എഴുത്തുകാരന്റെ ദൃശ്യഭാവനയാണ്. ഓരോ വരിയിലും വായനയായിരുന്നില്ല, സംഭവങ്ങള്‍ കാണുകയായിരുന്നു.
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ‘രമണന്’ ഒരു കാലഘട്ടത്തിന്റെ കാവ്യമാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റഴിഞ്ഞ കാവ്യകൃതിയും രമണനാണ്. 1936ല്‍ പുറത്തുവന്ന രമണന്റെ ആദ്യപതിപ്പിനുശേഷം രണ്ടുലക്ഷത്തോളം കോപ്പികളാണ് വിറ്റഴിഞ്ഞത്. ഒരാള്‍ 25 തവണയോ അതില്‍ കൂടുതലോ ‘രമണന്’ വായിച്ചു. എന്നാല്‍ ചുരുങ്ങിയ കാലത്തിനിടയില്‍ രമണനെയും കടത്തിവെട്ടിയ കൃതിയാണ് പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീര്‍ത്തനം പോലെ’.
1993ലാണ് പുസ്തകരൂപത്തില്‍ പുറത്തുവരുന്നത്. 1992ല്‍ ദീപിക ഓണപ്പതിപ്പിലൂടെ ഓണവായനയ്ക്ക് സമ്മാനിക്കപ്പെട്ട നോവല്‍ 12 വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരുലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞു. ഇരുപത്തിയഞ്ചാം വര്‍ഷത്തില്‍ നൂറ്റിരണ്ടാം പതിപ്പാണ് പുറത്തുവന്നത്. രണ്ടുലക്ഷത്തിലധികം കോപ്പികള്‍. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെയും ചങ്ങമ്പുഴയുടെ രമണനെയും മറികടന്നു നേടിയ ഈ ബഹുമതി മലയാള പുസ്തകപ്രസാധന രംഗത്തെയും മലയാള സാഹിത്യത്തിലെയും നാഴികക്കല്ലാണ്.
ഐസക് അസിമോവിനെപ്പോലെ പെരുമ്പടവത്തിന്റെയും ഇഷ്ട എഴുത്തുകാരനാണ് ഫിയോദര്‍ ദസ്തയേവ്സ്കി. അദ്ദേഹത്തിന്റെ കൃതികള്‍ വായിച്ച് മനസ്സ് സംഘര്‍ഷഭരിതമായ കര്‍ക്കിടകമാസദിവസത്തിലൊന്നിലാണ് പെരുമ്പടവം ‘ഒരു സങ്കീര്‍ത്തനം പോലെ’ എഴുതിത്തുടങ്ങിയത്. ചൂതാട്ടക്കാരന് എന്ന നോവലിന്റെ രചനയില്‍ ഏര്‍പ്പെട്ടിരുന്ന ദസ്തയേവ്സ്കിയുടെ അരികില്‍ അന്ന എന്ന യുവതിയെത്തുന്നതും തന്നെക്കാള്‍ വളരെ ചെറുപ്പമായ അന്നയോട് ദസ്തയേവ്സ്കിക്ക് തീവ്രപ്രണയം തോന്നുന്നതും ഒടുവില്‍ ഇരുവരും ജീവിതപങ്കാളികളാകുന്നതുമാണ് നോവലിന്റെ പ്രധാന ഇതിവൃത്തം.
അന്തര്‍മുഖനായ ദസ്തയേവ്സ്കിയുടെ ആത്മസംഘര്‍ഷങ്ങളും ആശങ്കകളും നോവലിനെ കൂടുതല്‍ മികവുറ്റതാക്കി. വയലാര്‍ അവാര്‍ഡ് അടക്കം വിശിഷ്ട ബഹുമതികള്‍ ഏറെ ലഭിച്ച ‘സങ്കീര്‍ത്തന’ത്തിന് ഹിന്ദി, തമിഴ്, കന്നട, ഗുജറാത്തി ഭാഷകളില്‍ പരിഭാഷവന്നു. ‘മിസ്ല് തര്‍ണിമ’ എന്ന അറബിക് ഭാഷാന്തരത്തിലൂടെ ‘സങ്കീര്‍ത്തനം’ കടലിനപ്പുറത്തേക്കും പറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: