കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്ഐ ജി. എസ് ദീപക്കിനെതിരെ പറവൂര്‍ വനിതാ മജിസ്ട്രേറ്റിന്റെ മൊഴി. ദീപക്കിനെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതിനുമുന്‍പും പ്രതികളെ മര്‍ദ്ദിച്ചതായി തനിക്ക് പരാതി ലഭിച്ചിരുന്നുവെന്നും മജിസ്ട്രേറ്റ് സൂചിപ്പിച്ചു.
പരാതികളുടെ അടിസ്ഥാനത്തില്‍ ദീപക്കിനെ പലതവണ താക്കീത് നല്‍കിയിരുന്നതായും ഹൈക്കോടതിയുടെ വിജിലന്‍സ് വിഭാഗത്തില്‍ നല്കിയ മൊഴിയില്‍ മജിസ്ട്രേറ്റ് വ്യക്തമാക്കി. ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ദീപക്കിനെ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പറവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയുടേതായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് ദീപക്കിനെതിരെ അതിഗുരുതര വെളിപ്പെടുത്തലുകള്‍ വനിതാ മജിസ്ട്രേറ്റ് ഹൈക്കോടതി വിജിലന്‍സ് വിഭാഗത്തിന് മുന്‍പാകെ നല്‍കിയത്.
കഴിഞ്ഞ ദിവസം ഹൈക്കോടതിയും പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: