ഏറ്റുമാനൂര്‍: ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീനയുടെ ദയനീയ തോല്‍വിയില്‍ മനംനൊന്ത് യുവാവ് ആത്മഹത്യാക്കുറിപ്പെഴുതി വെച്ച് ആറ്റില്‍ ചാടി. യുവാവിനായി മീനച്ചിലാറ്റില്‍ അഗ്നിശമനസേന തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഏറ്റുമാനൂര്‍ അറുമാനൂര്‍ കൊറ്റത്തില്‍ അലക്സാണ്ടറുടെ മകന് ബിനു അലക്സി(30) നെയാണ് കാണാതായത്.
ഇയാളുടെ മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ‘ഞാന്‍ ആഴങ്ങളിലേക്ക് പോകുന്നുവെന്നാണ്’ ആത്മഹത്യാക്കുറിപ്പിലുള്ളതെന്ന് പോലീസ് പറഞ്ഞു. അര്‍ജന്റീന കളിയില്‍ തോറ്റതിനാലാണ് വീട് വിട്ടുപോകുന്നതെന്നും കത്തില്‍ പറയുന്നുണ്ട്. കടുത്ത അര്‍ജന്റീന ആരാധകനായ ബിനു കഴിഞ്ഞ ദിവസം ടീമിന്റെ ജഴ്സി വാങ്ങിയിരുന്നു. ഈ ജഴ്സി ഉള്‍പ്പെടെയാണ് കാണാതായതെന്ന് നാട്ടുകാര്‍ പറയുന്നു. ബിനുവിനെ കാണാതായതിന് പിന്നാലെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് പോലീസ് വിവിധയിടങ്ങളില്‍ പരിശോധന നടത്തി.
മീനച്ചിലാറിന് സമീപത്താണ് ബിനുവിന്റെ വീട്. ആറ്റില്‍ ചാടിയിരിക്കാം എന്ന സംശയത്തെ തുടര്‍ന്നാണ് മീനച്ചിലാറ്റില്‍ തിരച്ചില്‍ നടത്തിയത്. ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് വീടും പരിസരവും പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: