കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സംസ്ഥാന സര്‍ക്കാറും നിയമസംവിധാനങ്ങളും തുണച്ചെങ്കിലും വത്തിക്കാനും മാര്‍പ്പാപ്പയും കൈവിട്ടു. അതിരൂപതിയില്‍ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയാണ് ആലഞ്ചേരിയുടെ വീഴ്ചകള്‍ക്ക് വത്തിക്കാന്‍ മറുപടി കൊടുത്തത്. ആലഞ്ചേരിയെ തല്‍സ്ഥാനത്ത് നിന്ന് ഒഴിവാക്കാതെയായിരുന്നു ആ ഷോക് ട്രീറ്റ്മെന്റ്.
അതിരൂപതയുടെ ഭൂമി ഇടപാടില്‍ കര്‍ദിനാളിനെതിരെ കേസെടുക്കാതെ പോലീസും ഭരണസംവിധാനവും ഒത്തുകളിച്ചു. ഒടുവില്‍ നീതി തേടി വിശ്വാസികള്‍ ഹൈക്കോടതിയിലെത്തി. കര്‍ദിനാളിനെതിരെ കേസെടുക്കാന്‍ ജസ്റ്റിസ് കെമാല്‍പാഷയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടെങ്കിലും പിന്നീട് ഡിവിഷന് ബെഞ്ച് ആ ഉത്തരവ് സ്റ്റേ ചെയ്തു. ഒടുവില്‍ സുപ്രീംകോടതിയെയും വിശ്വാസികള്‍ സമീപിച്ചിരുന്നു. ആരോപണങ്ങള്‍ ഗുരുതരമെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇപ്പോഴും ഭൂമിവില്‍പ്പനയുമായി ബന്ധപ്പെട്ട് കര്‍ദിനാളിനെതിരെ കേസില്ല. ഇതിനിടെയാണ് സമാന്തര അന്വേഷണം നടത്തി വത്തിക്കാന്‍ ആലഞ്ചേരിക്കും മുകളില്‍ പുതിയ ഭരണസംവിധാനം കൊണ്ടുവന്നിട്ടുള്ളത്.
അതിരൂപതയ്ക്ക് കീഴില്‍ അങ്കമാലിയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ തീരുമാനിച്ചതുമുതലാണ് ഭൂമി വിവാദം ഉയര്‍ന്നുവന്നത്. ഭൂമി വില്‍പ്പനയിലൂടെ കര്‍ദ്ദിനാള്‍ 34 കോടിയോളം രൂപ സഭയ്ക്ക് നഷ്ടം വരുത്തിയെന്നാണ് ആരോപണം. നഷ്ടം നികത്താനെന്ന വ്യാജേന വീണ്ടും ഭൂമി വില്ക്കാന് ശ്രമിച്ചു, റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി ബന്ധം തുടങ്ങിയ പരാതികളും ക്രൈസ്തവ പുരോഹിതര്‍ ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് സഭ നേരിട്ടും വത്തിക്കാന്‍ പ്രത്യേകമായും അന്വേഷണം നടത്തി.
ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് സഭ നിയോഗിച്ച അന്വേഷണ കമ്മീഷന് കര്‍ദ്ദിനാളിന് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിരുന്നു. ഫിനാന്‍സ് ഓഫീസറായിരുന്ന ഫാ. ജോഷി പുതുവയെയും മോണ്‍. സെബാസ്റ്റിയന് വടക്കുംപാടനെയും ചുമതലകളില്‍ നിന്ന് മാറ്റുകയും ചെയ്തു. എന്നാല്‍, ആലഞ്ചേരി സ്ഥാനമൊഴിയാന്‍ തയ്യാറായില്ല. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അതിരൂപതയുടെ ഭരണച്ചുമതല സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് ഉപാധികളോടെ കൈമാറിയിരുന്നു. എങ്കിലും, ആലഞ്ചേരിയുടെ അനുമതിയോടെയും അറിവോടെയുമായിരുന്നു പലകാര്യങ്ങളും നടന്നിരുന്നു. ഇതിനിടെയാണ് സമാന്തര അന്വേഷണം നടത്തി വത്തിക്കാന്‍ കര്‍ദിനാളിന് കടിഞ്ഞാണിട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: