കണ്ണൂര്‍: വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ സിപിഎം ആശ്രിതരെ തിരുകിക്കയറ്റാന്‍ ചട്ടം ലംഘിച്ച് കൂട്ട സ്ഥലംമാറ്റം നടത്തുന്നതായി ആരോപണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരെയാണ് കണ്ണൂര്‍ ജില്ലയിലെക്ക് സ്ഥലം മാറ്റുന്നത്. നിവിലുള്ള മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും കാറ്റില്‍പ്പറത്തിയാണ് സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ സ്ഥലം മാറ്റം നടക്കുന്നത്. ജില്ലാ പിഎസ്സി പരീക്ഷ നടത്തി, ജില്ലാ പിഎസ്സി തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജോലിക്ക് നിയമിച്ചവരെ ഭരണസ്വാധീനമുപയോഗിച്ച് സ്ഥലം മാറ്റുകയാണ്. സര്‍വ്വീസ് ചട്ടപ്രകാരം ഇത്തരത്തില്‍ നിയമനം ലഭിച്ചവരെ മറ്റ് ജില്ലകളിലേക്ക് മാനദണ്ഡം ലംഘിച്ച് നിയമിക്കരുതെന്നാണ് നിയമമെങ്കിലും ഇതും മറികടക്കുന്നതായാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
സാമൂഹ്യനീതി വകുപ്പ്, കൃഷി വകുപ്പ്, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയ ഓഫീസുകളില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്നവരെയെല്ലാം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. ഇവര്‍ക്ക് പകരമായി ഭരണാനുകൂല സംഘടനയുടെ നേതാക്കളെ കണ്ണൂര്‍ ജില്ലയിലെത്തിക്കാനാണ് നീക്കം. നേരത്തെ ഇത്തരത്തിലുള്ള സ്ഥലം മാറ്റമുണ്ടായപ്പോള്‍ ചില ജീവനക്കാര്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. ഈ വിധി നിലനില്‍ക്കെയാണ് സര്‍ക്കാര്‍ പുതിയ നീക്കം നടത്തുന്നത്. ചട്ടം ലംഘിച്ച് സ്ഥലം മാറ്റം നടത്തിയാല്‍ വീണ്ടും അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാനാണ് നീക്കം.
ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരളത്തില്‍ സെല്‍ ഭരണമാണ് നടക്കുന്നതെന്ന ആക്ഷേപം ശക്തമായിരുന്നു. തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്തവരെ ഏകപക്ഷീയമായി സ്ഥലം മാറ്റുന്ന തീരുമാനമാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ തന്നെ സ്വീകരിച്ചത്. പോലീസ് സേനയിലാണ് ഇത് കൂടുതല്‍ പ്രകടമായിരുന്നത്. ഇടത് അനുകൂല സംഘടനയില്‍പ്പെട്ട നിരവധി പേര് വര്‍ഷങ്ങളായി ഒരേ ഓഫീസില്‍ത്തന്നെ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് സ്ഥാനചലനമില്ലാതെയാണ് ഇപ്പോള്‍ ചട്ടം ലംഘിച്ച് സ്ഥലം മാറ്റം നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: