കണ്ണൂര്‍: ഖാദിയില്‍ പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതിപ്രകാരം 431 പുതിയ യൂണിറ്റുകള്‍ ആരംഭിക്കുകയും 3898 പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്തതായി ഖാദിബോര്‍ഡ് വൈസ് ചെയര്മാന് എം.വി.ബാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ബോര്‍ഡിന് ആരോഗ്യപരമായ വിവിധ പരിപാടികള്‍ക്ക് രൂപം നല്കാന് സാധിച്ചതായും 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 54 കോടി രൂപയുടെ വില്പന കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. ഖാദി മേഖലയില്‍ 1597 പേര്‍ക്ക് പുതുതായി തൊഴിലവസരം ലഭ്യമാക്കുകയും വിവിധ ജില്ലകളിലായി 16 പുതിയ ഖാദി ഉല്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കുകയും ചെയ്തു. കണ്ണൂര്‍, കാസര്‍കോട് ജില്ലയില്‍ പുതിയ റെഡിമെയ്ഡ് പാവു നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങി. അഞ്ച് വര്‍ഷം കൊണ്ട് 5000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ലക്ഷ്യമിട്ടു കൊണ്ട് ഖാദി ഗ്രാമം എന്ന നൂതന പദ്ധതി ആരംഭിച്ചു. ജില്ലയിലെ പാപ്പനിശ്ശേരിയില് ഖാദി ബോര്‍ഡിന് സ്വന്തമായി ചര്‍ക്കയും തറിയും നിര്‍മിക്കുന്ന യൂണിറ്റ് സ്ഥാപിച്ചു.
കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍, കാസര്‍കോട് ജില്ലയിലെ ചെര്‍ക്കള, പാലക്കാട് ജില്ലയിലെ കുമ്പിടി, തൃശ്ശൂര്‍ ജില്ലയിലെ കേച്ചേരി എന്നിവിടങ്ങളില്‍ ഏജന്‍സി വ്യവസ്ഥയില്‍ സംസ്ഥാനത്ത് പുതുതായി നാല് വില്പനശാലകള് ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വിഹിതം വിനിയോഗിച്ച് ബോര്‍ഡ് നടപ്പാക്കി വരുന്ന എന്റെ ഗ്രാമം പദ്ധതി പ്രകാരം 612 പുതിയ യൂണിറ്റുകള്‍ ആരംഭിച്ചു. 201718 വര്‍ഷത്തില്‍ പത്ത് കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കുകയും ചെയ്തു.
വാര്‍ത്താസമ്മേളനത്തില്‍ ഹരികുമാരമേനോന്, ടി.വി.കൃഷ്ണകുമാര്‍, കെ.എസ്.പ്രദീപ്കുമാര്‍, കെ.ധനഞ്ജയന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: