മലപ്പുറം: പത്തനംതിട്ടയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്ന മലപ്പുറത്തെത്തിയതായി അഭ്യൂഹം. ജെസ്നയും മറ്റൊരു പെണ്‍കുട്ടിയും മെയ് മൂന്നിന് കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ ചെലവഴിച്ചെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് തിരച്ചില്‍ നടത്തി.
മൂന്നിന് രാവിലെ 11 മുതല്‍ രാത്രി എട്ടു വരെ ജെസ്നയെന്ന് സംശയിക്കുന്ന കുട്ടിയും സുഹൃത്തും കോട്ടക്കുന്നിലുണ്ടായിരുന്നെന്നാണ് പോലീസിന് ലഭിച്ച വിവരം. ദീര്‍ഘദൂരയാത്രക്ക് ശേഷം എത്തിയതെന്ന് തോന്നിക്കും വിധമായിരുന്നു പെണ്‍കുട്ടികള്‍ ഇവിടെയെത്തിയത്. മറ്റ് ചിലരുമായി ഇവര്‍ സംസാരിക്കുന്നത് കണ്ടെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. മാധ്യമങ്ങളിലൂടെ ചിത്രം കണ്ടതോടെയാണ് ഇത് ജെസ്നയായിരുന്നോ എന്ന് പാര്‍ക്കിലെ ജീവനക്കാര്‍ക്ക് സംശയം തോന്നിയതും പോലീസിനെ വിവരം അറിയിച്ചതും. അന്ന് അവിടെ പരിപാടിക്കെത്തിയ ഒരു സാമൂഹ്യപ്രവര്‍ത്തകനും ഈ സംശയം ഉന്നയിച്ചിട്ടുണ്ട്. കുര്‍ത്തയും ജീന്‍സും ഷാളുമായിരുന്നു പെണ്‍കുട്ടികളുടെ വേഷം.
പോലീസ് കോട്ടക്കുന്നിലെത്തി അന്വേഷണം നടത്തി. പാര്‍ക്കിലെ സിസിടിവി ദൃശ്യങ്ങള്‍ പതിനഞ്ച് ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കാത്തത് പോലീസിന് വെല്ലുവിളിയായിട്ടുണ്ട്. അന്നേ ദിവസത്തെ മലപ്പുറം നഗരത്തിലെ മറ്റ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പോലീസിന്റെ നീക്കം. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടോ വിളിച്ചാകാം പെണ്‍കുട്ടികള്‍ പാര്‍ക്കിലെത്തിയതെന്നാണ് നിഗമനം. ജെസ്നയുടെ തിരോധാനം അന്വേഷിക്കുന്ന പ്രത്യേകസംഘവും മലപ്പുറത്തെത്തും. മാര്‍ച്ച് 22നാണ് പത്തനംതിട്ട കൊല്ലമുള സ്വദേശി ജെസ്ന മരിയ ജെയിംസിനെ കാണാതായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: