തിരുവനന്തപുരം: കേരളത്തിന്റെ ഐടി സ്വപ്നപദ്ധതിയായ കൊച്ചി സ്മാര്‍ട്സിറ്റിയിലെ കോ-ഡെവലപ്പര്‍ പദ്ധതികളുടെ നിര്‍മാണ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അവലോകനം ചെയ്തു. പദ്ധതി പ്രദേശത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി.
കഴിഞ്ഞ ഏതാനും മാസങ്ങളായി നടക്കുന്ന ദ്രുതഗതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും മാസം തോറുമുള്ള പുരോഗതി വിലയിരുത്തലിന്റെയും അടിസ്ഥാനത്തില്‍ 2020-ഓടെ 61 ലക്ഷം ച.അടി ബില്‍റ്റ്-അപ്പ് ഏരിയ എന്ന ലക്ഷ്യം ഘട്ടം ഘട്ടമായി സ്മാര്‍ട്സിറ്റിക്ക് കൈവരിക്കാനാകുമെന്ന് സ്മാര്‍ട്സിറ്റി ഡയറക്ടര്‍ ബോര്‍ഡംഗവും ഐടി സെക്രട്ടറിയുമായ എം. ശിവശങ്കര്‍ പറഞ്ഞു.
2016-ല്‍ പ്രവര്‍ത്തനസജ്ജമായ 6.5 ലക്ഷം ച.അടി വിസ്തൃതിയുള്ള സ്മാര്‍ട്സിറ്റിയുടെ ആദ്യ മന്ദിരത്തില്‍ 30 കമ്പനികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥതലത്തില്‍ നടത്തിയ പുനഃസംഘടനയിലൂടെയും ബന്ധപ്പെട്ട എല്ലാവര്ക്കും മികച്ച ബിസിനസ് സാഹചര്യം ഒരുക്കിയും പദ്ധതി വിജയകരമാക്കുകയെന്നതില് ദുബായ് ഹോള്‍ഡിങ് പ്രതിബദ്ധമാണെന്ന് കൊച്ചി സ്മാര്‍ട്സിറ്റി വൈസ് ചെയര്‍മാനും ദുബായ് ഹോള്‍ഡിങ് ചീഫ് റിയല്‍ എസ്റ്റേറ്റ് ഓഫീസറുമായ ഖാലിദ് അല്‍ മാലിക് പറഞ്ഞു.
പദ്ധതി പ്രദേശത്ത് നടക്കുന്ന വൈദ്യുത, ജല അടിസ്ഥാനസൗകര്യ വികസനവും യോഗം വിലയിരുത്തി. 2020-ഓടെ സൃഷ്ടിക്കപ്പെടുന്ന ജല-ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാനായി നടക്കുന്ന 33 കെവി ഊര്‍ജ ശൃംഖലയുടെയും വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിന്റെയും നിര്‍മാണം യഥാസമയം പൂര്‍ത്തിയാക്കാനാകുമെന്ന് കൊച്ചി സ്മാര്‍ട്സിറ്റി സിഇഒ മനോജ് നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: