തിരുവനന്തപുരം: കര്‍ണാടക സംഗീതജ്ഞനും തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ ആലപ്പി ശ്രീകുമാര്‍ (56) അന്തരിച്ചു. കരള്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ഇന്നലെ രാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാവിലെ 11 ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
ആലപ്പുഴ കണ്ണമംഗലത്ത് പരേതരായ ശങ്കരന് കുട്ടിനായരുടെയും തെക്കേവീട്ടില്‍ സരസ്വതിയമ്മയുടെയും എട്ടുമക്കളില്‍ ഏഴാമനാണ് ശ്രീകുമാര്‍. സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തും നിരവധി സംഗീത കച്ചേരികള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി ശിഷ്യരുമുണ്ട്. പതിനൊന്നുവര്‍ഷം ആര്‍എസ്സ്എസ്സ് തിരുവനന്തപുരം വിഭാഗ് കാര്യാലയത്തില്‍ താമസിച്ചുകൊണ്ടാണ് സംഗീതപഠനത്തിനു പോയത്.
തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ രണ്ടുവര്‍ഷം പ്രിന്‍സിപ്പലായിരുന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. ഈ കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന ശ്രീകുമാര്‍ പ്രിന്‍സിപ്പലാകുന്നതുവരെ ദീര്‍ഘകാലം അദ്ധ്യാപകനായും അവിടെ പ്രവര്‍ത്തിച്ചു.
മൃതദേഹം ഉച്ചയ്ക്ക് ഒരുമണിയോടെ സ്വാതി തിരുനാള്‍ സംഗീതകോളേജില്‍ പൊതുദര്‍ശനത്തിനു വച്ചു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളുമുള്‍പ്പെടെ നിരവധി പേര് ആദരാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് ശ്രീകുമാറിന്റെ വസതിയായ തൈക്കാട് എം.ജി. രാധാകൃഷ്ണന് റോഡിലുള്ള ലക്ഷ്മിമേടയിലേക്ക് കൊണ്ടുവന്നു. എംപിമാരായ സുരേഷ് ഗോപി, വി. മുരളീധരന്, വി.എസ്. ശിവകുമാര്‍ എംഎല്‍എ, എം. വിജയകുമാര്‍, എന്‍. പീതാംബരക്കുറുപ്പ്, പിരപ്പന്‍കോട് മുരളി, ഗായകരായ രമേശ് നാരായണ്‍, അരുന്ധതി, ജി. വേണുഗോപാല്‍, പന്തളം ബാലന്, കെ.എസ്. ചിത്ര, രഞ്ജിനി ബാലന്, മണക്കാട് ഗോപന്, കൃഷ്ണചന്ദ്രന്, കവി ഗിരീഷ് പുലിയൂര്, എഴുമറ്റൂര്‍ രാജരാജവര്‍മ തുടങ്ങി ജീവിതത്തിന്റെ നാനാമേഖലയിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. സംഗീതജ്ഞയായ ഓമനക്കുട്ടിയുടെ മകളും വീണ വിദുഷിയുമായ കമലാ ലക്ഷ്മിയാണ് ഭാര്യ. പിന്നണിഗായകനും ദന്തഡോക്ടറുമായ ഹരിശങ്കര്‍, വയലിനിസ്റ്റും കെല്‍ട്രോണ്‍ മള്‍ട്ടിമീഡിയ വിദ്യാര്‍ഥിയുമായ രവിശങ്കര്‍ എന്നിവരാണ് മക്കള്‍. ഡോ. ഗാഥ മരുമകളാണ്. ഇന്ദിരാദേവി, ശാന്തകുമാരി, വേണുഗോപാല്‍, നന്ദകുമാര്‍, ഗോപാലകൃഷ്ണന്, രാധാമണി, കൃഷ്ണകുമാര്‍ എന്നിവരാണ് സഹോദരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: