മോസ്ക്കോ: പരിക്കും എതിരാളികളുടെ ശക്തമായ മാര്‍ക്കിങ്ങും ഭാവനാശൂന്യമായ കളിയുമൊക്ക ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ മുന്‍നിര താരങ്ങളുടെ പ്രകടനം മോശമാക്കി. സൂപ്പര്‍ സ്ട്രൈക്കര്‍മാരായ ലയണല്‍ മെസിയും മുഹമ്മദ് സലയുമൊക്കെ തപ്പിത്തടഞ്ഞു. ഫോമിലേക്കുയരാന്‍ ഈ വമ്പന്മാര്ക്ക് കഴിഞ്ഞില്ല.
അതേസമയം പോര്‍ച്ചുഗലിന്റെ സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റ്യനോ റൊണാള്‍ഡോ അരങ്ങുതകര്‍ത്തു. മറ്റ് സൂപ്പര്‍ സ്റ്റാറുകളൊക്കെ നിറം മങ്ങിയപ്പോള്‍ റൊണാള്‍ഡോ രണ്ട് കളിയിലും തകര്‍ത്തു കളിച്ചു. നാല് ഗോളുകള്‍ നേടുകയും ചെയ്തു.
ബ്രസീല്‍ താരം നെയ്മറെ പരുക്കന്‍ അടവുകളോടെയാണ് എതിരാളികള്‍ വരവേറ്റത്. ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് കളിക്കാര്‍ പത്ത് തവണയാണ് നെയ്മറെ പരുക്കന്‍ അടവുകളില്‍ വീഴ്ത്തിയത്. ഇത് റെക്കോഡാണ്. ഒരു ലോകകപ്പ് മത്സരത്തില്‍ ഏറ്റവു കൂടുതല്‍ തവണ ഫൗളിങ്ങിന് ഇരയാകുന്ന രണ്ടാമത്തെ കളിക്കാരനാണ് നെയ്മര്‍. ഇംഗ്ലണ്ടിന്റെ അലന് ഷീററാണ് ഏറ്റവും കൂടുല്‍ തവണ (11) ഫൗള്‍ ചെയ്യപ്പെട്ട താരം.
അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയെ എതിരാളികള്‍ സ്വതന്ത്രമായി വിട്ടു. പക്ഷെ കളിച്ച രണ്ട് മത്സരങ്ങളിലും മെസിക്ക് അവസരത്തിനൊത്തുയരാനായില്ല. നിര്‍ണായക മത്സരത്തില്‍ ക്രൊയേഷ്യയോട് തകര്‍ന്നടിഞ്ഞ അര്‍ജന്റീന പുറത്തേക്കുളള പാതയിലാണ്. ഐസ്ലന്ഡിനെതിരായ ആദ്യ മത്സരത്തില്‍ മെസി പെനാല്‍റ്റി നഷ്ടപ്പെടുത്തുകയും ചെയ്തു.
സ്റ്റാര്‍ സ്ട്രൈക്കര്‍ മുഹമ്മദ് ഈജിപ്തിന്റെ പ്രതീക്ഷയായിരുന്നു. പക്ഷെ പരിക്ക് മൂലം ആദ്യ മത്സരത്തിനിറങ്ങാനായില്ല. രണ്ടാം മത്സരത്തില്‍ ആതിഥേയരായ റഷ്യക്കെതിരെ ഇറങ്ങിയെങ്കിലും നിലവാരത്തിനൊത്തുയരാനായില്ല. എന്നാല്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടാനായത് ആശ്വാസമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: