മോസ്കോ: ക്രൊയേഷ്യക്കെതിരായ അര്‍ജന്റീനയുടെ നാണംകെട്ട തോല്‍വിയെ ഒറ്റവാചകത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. തൊട്ടതെല്ലാം പിഴച്ച് കോച്ച് സാംപോൡയും അര്‍ജന്റീനയും… നിഷ്നിയിലെ നോവ്ഗൊരേദ് സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു മെസിപ്പടയ്ക്കുമേല് ക്രൊയേഷ്യന്‍ പടയോട്ടം.
ആന്റെ റെബിച്ച് (53), ലൂക്കാ മോഡ്രിച്ച് (80), ഇവാന് റാകിടിച്ച് (91) എന്നിവരാണ് സ്കോറര്‍മാര്‍ . വിജയത്തോടെ ക്രൊയേഷ്യ നോക്കൗട്ട് റൗണ്ടിലെത്തുകയും ചെയ്തു. 1998ലെ തങ്ങളുടെ ആദ്യ ലോകകപ്പിനുശേഷം ആദ്യമായാണ് ക്രൊയേഷ്യ നോക്കൗട്ട് റൗണ്ടില്‍ ഇടം നേടുന്നത്. അര്‍ജന്റീനയുടെ ഭാവി തുലാസിലായി. ഇനി നൈജീരിയയുടെയും ഐസ്ലന്ഡിയെും കരുണ വേണം നോക്കൗണ്ട് റൗണ്ടിലെത്താന്‍. 1958-ല്‍ ചെക്കോസ്ലോവാക്യയോട് 6-1 ന് തോറ്റശേഷം ലോകകപ്പ് പ്രാഥമിക റൗണ്ടില്‍ അര്‍ജന്റീനയുടെ ഏറ്റവും വലിയ തോല്‍വിയുമാണ്.
അര്‍ജന്റീനക്കെതിരെ ലോകകപ്പില്‍ ക്രൊയേഷ്യയുടെ ആദ്യ വിജയമായി ഇത്. മുന്‍പ് ഇരു ടീമുകളും അഞ്ച് തവണ കളിച്ചപ്പോള്‍ നാലിലും ക്രൊയേഷ്യ തോറ്റു. ഒരെണ്ണം സമനിലയിലും. ലോകകപ്പിലൊരിക്കലും ജൂണ്‍ 21ന് അര്‍ജന്റീന തോല്‍വിയറിഞ്ഞിട്ടില്ലെന്ന ചരിത്രവും വഴിമാറി.
ആദ്യ ഇലവന് മുതല്‍ ടീം ഫോര്‍മേഷനില്‍ വരെ സാംപോളിക്ക് തെറ്റുപറ്റിയതാണ് ദയനീയ തോല്‍വിക്ക് കാരണം. ക്രൊയേഷ്യ പോലൊരു ടീമിനെതിരെ 3-4-3 ശൈലിയില്‍ ടീമിനെ വിന്യസിച്ചതാണ് ആദ്യ പിഴവ്. ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരായ ലൂക്കാ മോഡ്രിച്ചും ഇവാന് റാകിട്ടിച്ചും ഇവാന് പെരിസിച്ചും സ്ട്രൈക്കര്‍ മരിയോ മാന്‍സുകിച്ചും അടങ്ങുന്ന ക്രൊയേഷ്യക്കെതിരെ പ്രതിരോധം കാക്കാന്‍ മൂന്നുപേരെ മാത്രം നിയോഗിച്ചത് വന്‍ പിഴവായി.
ബാഴ്സലോണയില്‍ മെസിയുടെ സഹതാരം ഇവാന് റാക്കിട്ടിച്ചിനും റയല്‍ താരങ്ങളായ മാറ്റിയു കൊവാസിച്ചിനും ലൂക്കാ മോഡ്രിച്ചിനും കൃത്യമായി അറിയാം എങ്ങനെ മെസ്സിയെ പൂട്ടണമെന്ന്. മെസിയുടെ കാലില്‍ പന്തുകിട്ടിയാലേ അപകടമുള്ളൂ എന്ന തിരിച്ചറിവില്‍ മെസിക്ക് പന്തു കിട്ടുന്നതിന് മുന്‍പ് തന്നെ അത് കൈക്കലാക്കുകയായിരുന്നു ക്രൊയേഷ്യന്‍ ടീം. അതുകൊണ്ടുതന്നെ മെസി പലപ്പോഴും കാഴ്ചക്കാരനായി. അതുപോലെ പ്ലേ മേക്കര്‍ എയ്ഞ്ചല്‍ ഡി മരിയ, ലൂക്കാസ് ബിഗ്ലിയ എന്നിവരെ പുറത്തിരുത്തിയതും തിരിച്ചടിയായി.
പ്രതിരോധത്തില്‍ മാര്‍കോസ് റോജയ്ക്കു പകരം മെര്ക്കാഡോയെ കൊണ്ടുവന്നതും ശരിയായില്ല. അതിവേഗ മുന്നേറ്റം നടത്താന്‍ കഴിയുന്ന ഡി മരിയയെ പുറത്തിരുത്തിയതും മെസിയും അഗ്യൂറോയും മാര്‍ക്ക് ചെയ്യപ്പെടുമ്പോള്‍ ഓടിക്കയറാന്‍ മികവുള്ള ഒരു സ്ട്രൈക്കറെ തുടക്കത്തില്‍ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതും വന്‍ പാളിച്ചയായി. ഡി മരിയയെ ഒഴിവാക്കിയപ്പോള്‍ അതിവേഗ നീക്കത്തിലൂടെ എതിരാളികളുടെ താളം തെറ്റിക്കാന്‍ കെല്പുള്ള പൗലോ ഡിബാലയോ പാവോണോ ഇറങ്ങണമായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ഇരുവരും പകരക്കാരായി വന്നപ്പോഴേയ്ക്കും കളി മാറിയിരുന്നു.
പന്ത് കൈവശം വെക്കുന്നതില്‍ അര്‍ജന്റീനക്ക് നേരിയ മുന്‍തൂക്കം ലഭിച്ചെങ്കിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതില്‍ ക്രൊയേഷ്യ മുന്നിട്ടുനിന്നു. മെസിക്ക് ഒരിക്കല്‍ പോലും ക്രൊയേഷ്യന്‍ വല ലക്ഷ്യമാക്കി ഷോട്ട് പായിക്കാന്‍ കഴിഞ്ഞില്ല. പലപ്പോഴും മധ്യനിരയിലേക്ക് ഇറങ്ങി കളിക്കേണ്ടിയും വന്നു. തുടക്കത്തില്‍ രണ്ട് ടീമുകളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും സാവധാനത്തില്‍ ക്രൊയേഷ്യ അതിവേഗ നീക്കങ്ങളിലൂടെ അര്‍ജന്റീനയെ സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ മാത്രം കഴിഞ്ഞില്ല. രണ്ടാം പകുതി ആരംഭിച്ച് എട്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ ക്രൊയേഷ്യ അര്‍ഹിച്ച ഗോള്‍ നേടി.
അര്‍ജന്റീന ഗോളി വില്‍ഫ്രഡ് കബല്ലെറോയുടെ ഹിമാലയന്‍ മണ്ടത്തരമാണ് ഗോളിലെത്തിയത്. ക്രൊയേഷ്യയുടെ മികച്ചൊരു മുന്നേറ്റത്തിന് തടയിടാനുള്ള ശ്രമത്തിനിടെ ബോക്സിനു തൊട്ടുപുറത്ത് ആന്റെ റെബിച്ചിനെ മറികടന്ന് മെര്‍ക്കാഡോയുടെ മൈനസ് പാസ്. ഓടിയെത്തിയ റെബിച്ചിനെ ഒഴിവാക്കാനുള്ള ശ്രമത്തില്‍ പന്ത് അടിച്ചകറ്റിയ കബല്ലേറോയ്ക്കു പിഴച്ചു. പാതി ഉയര്‍ന്ന പന്ത് നേരെ റെബിച്ചിലേക്ക്. ഒന്നാന്തരമൊരു വോളി അര്‍ജന്റീന പോസ്റ്റിന്റെ വലത്തേ മൂലയില്‍ തുളച്ചു കയറി. ഇതോടെ അര്‍ജന്റീനയുടെ വിധിയും എഴുതപ്പെട്ടു. 80-ാം മിനിറ്റില്‍ രണ്ടാം ഗോള്‍. നിക്കോളാസ് ഓട്ടമെന്‍ഡിയെ കബളിപ്പിച്ച് 25 വാര അകലെനിന്ന് മോഡ്രിച്ച് പായിച്ച ബുള്ളറ്റ് ഷോട്ടിനും അര്‍ജന്റീനന്‍ ഗോളി വില്‍ഫ്രഡ് കബല്ലെറോയ്ക്ക് മറുപടിയുണ്ടായില്ല (2-0). അധിക സമയത്തിന്റെ തുടക്കത്തിലാണ് മൂന്നാം ഗോള്‍. റാക്കിറ്റിച്ച് അടിച്ച ആദ്യ ഷോട്ട് കാബല്ലെരോ തടഞ്ഞെങ്കിലും റീബൗണ്ട് പന്ത് കൊവിസിച്ചിന് അടുത്തെത്തി. കൊവാസിച്ച് അത് റാക്കിറ്റിച്ചിന് വീണ്ടും പാസ്സ് ചെയ്തു. ഇത്തവണ റാക്കിട്ടിച്ചിന് പിഴച്ചില്ല. പന്ത് വലയില്‍ (3-0). ഒപ്പം അര്‍ജന്റീനയുടെ സമ്പൂര്‍ണ്ണ പരാജയവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: