മോസ്ക്കോ: ലോകകപ്പില്‍ അര്‍ജന്റീന നോക്കൗട്ട് കാണാതെ പുറത്തായാല്‍ ലയണല്‍ മെസി രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്ന് മെസിയുടെ മുന്‍ സഹകളിക്കാരനായ പാബ്ളോ സബലേറ്റ.
അര്‍ജന്റീന പ്രീ-ക്വാര്‍ട്ടറിലെത്തിയില്ലെങ്കില്‍ മെസി രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിക്കുമെന്നാണ് തന്റെ വിശ്വാസം. അര്‍ജന്റീനയ്ക്ക് ലോകകപ്പ്് നേടിക്കൊടുക്കാന്‍ മെസിക്ക് ലഭിക്കുന്ന അവസാന അവസരമാണിത്. ആദ്യ രണ്ട് മത്സരങ്ങളിലും നിറം മങ്ങിപ്പോയ മെസിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ നിരാശയുണ്ടെന്ന് സബലേറ്റ പറഞ്ഞു.
ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ ടീമിന്റെ പ്രകടനം മോശമായി. ടീം അനായാസം കീഴടങ്ങുന്നത് അര്‍ജന്റീനിയന്‍ ആരാധകര്‍ക്ക് സഹിക്കില്ല. ആരാധകര്‍ രോഷാകുലരാണ്. കളിക്കാരില്‍ നിന്ന് അവര്‍ ഏറെ പ്രതീക്ഷിക്കുന്നുണ്ട്.
അര്‍ജന്റീന ലോകകപ്പ്് നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇത്തരത്തിലുളള തോല്‍വികള്‍ അവര്‍ അംഗീകരിക്കില്ല. അര്‍ജന്റീനയുടെ ഇത്രയും മോശമായൊരു പ്രകടനം ഇതുവരെ കണ്ടിട്ടില്ല.
ക്രൊയേഷ്യക്കെതിരെ ടീമിന്റെ പ്രകടനം നാണക്കേടായെന്ന് മുന്‍ അര്‍ജന്റീനിയന്‍ താരം മരിയോ കെംപ്സും പറഞ്ഞു. തികച്ചും മോശമായ പ്രകടനമാണ് കളിക്കാര്‍ കാഴ്ചവെച്ചത്. ഇത് ടീമിന് നാണക്കേടുണ്ടാക്കി. 1978 ലോകകപ്പ് നേടിയ അര്‍ജന്റീനിയന്‍ ടീമില്‍ അംഗമായിരുന്നു കെംപ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: