തലശ്ശേരി: ബിജെപി പ്രവര്ത്തകന് പാറക്കണ്ടി നിഖിലിനെ(22) വെട്ടി കൊലപ്പെടുത്തിയ കേസില്‍ സിപിഎമ്മുകാരായ അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി തിങ്കളാഴ്ച വിധിക്കും. ആകെ എട്ടു പ്രതികളുണ്ടായിരുന്ന കേസില്‍ നാലും ഏഴും പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി കുറ്റവിമുക്തരാക്കി.
2008 മാര്‍ച്ച് 5 ന് വൈകിട്ട് വടക്കുമ്പാട് കൂളിബസാറിനടുത്ത് വെച്ചായിരുന്നു കൊലപാതകം നടന്നത്. ലോറിക്ലീനറായ നിഖില്‍ ജോലി കഴിഞ്ഞ് ലോറിയില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ പ്രതികള്‍ ലോറിയില്‍ നിന്നും പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
വടക്കുമ്പാട് തെക്കേ കണ്ണോളി വീട്ടില്‍ കെ.ശ്രീജിത്ത് (39), നിട്ടൂര്‍ ഗുട്ടിയിലെ ചാലില്‍ വീട്ടില്‍ വി.ബിനോയ് (31), ഗുട്ടിക്കടുത്ത റസീന മന്‍സിലില്‍ കെ.പി.മനാഫ് (42), വടക്കുമ്പാട് പോസ്റ്റോഫീസിന് സമീപം ജയരാജ് ഭവനില്‍, പി.പി.സുനില്‍കുമാര്‍ (51) ഗുട്ടിയിലെ കളത്തില്‍ വീട്ടില്‍ സി.കെ.മര്‍ഷൂദ് (34) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് വിധിച്ചത്. നാലാം പ്രതിനിട്ടൂര് ഗുട്ടിയിലെ ഉമ്മലില്‍ യു.ഫിറോസ് (38), ഏഴാം പ്രതി കൂളി ബസാറിലെ നടുവിലോതിയില്‍ വയനാന്‍ വല്സന് (55) എന്നിവരെയാണ് വെറുതെ വിട്ടത്. കേസിലെ എട്ടാം പ്രതി മൂലാന് എം.ശശിധരന് വിചാരണക്കിടയില്‍ മരിച്ചിരുന്നു.
സംഭവദിവസം ധര്‍മ്മടം പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന അന്നത്തെ എഎസ്പി ടി.വി.എം.സുബ്രഹ്മണ്യന് നല്കിയ മൊഴി പ്രകാരമാണ് പോലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തിയത്. തലശ്ശേരി സിഐ ആയിരുന്ന നിലവിലെ ഡിവൈഎസ്പി യു.പ്രേമനാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. 44 സാക്ഷികളില്‍ 16 പേര് വിചാരണക്കിടയില്‍ കൂറുമാറിയിരുന്നു.
കൊലയ്ക്ക് മുമ്പായി ലക്ഷം വീട് കോളനിയിലെ ഒഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രതികള്‍ ഗൂഢാലോചന നടത്തിയതായി മൊഴി നല്കിയ സജീവന്, മൊബൈല്‍ കമ്പനി ഉദ്യോഗസ്ഥരായ സി.രാമചന്ദ്രന്, കെ.വാസുദേവന്‍, കെ.ബി.രാമകൃഷ്ണന്, പോലീസ് ഉദ്യോഗസ്ഥരായ പി.കെ.രാജീവന്, എം.വി.സുകുമാരന്‍, യു.പ്രേമന് തുടങ്ങിയവരെയാണ് പ്രോസിക്യൂഷന് സാക്ഷികളായി വിസ്തരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: