ന്യൂദല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി കേസിലെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച കാര്‍ലോ വലന്റീനോ ജെറോസയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാനാവില്ലെന്ന് ഇറ്റലി. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറുന്നതിന് കരാറുകളൊന്നും നിലവിലില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് ഇറ്റലിയുടെ നടപടി. ജെറോസയെ ഇന്ത്യയിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തെ സിബിഐ സമീപിച്ചിരുന്നു. ഈ നീക്കത്തിനാണ് ഇപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്.
സിബിഐയുടെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസിനെ തുടര്‍ന്ന് ഇറ്റലി കഴിഞ്ഞ ഒക്ടോബറില്‍ ജെറോസയെ അറസ്റ്റ് ചെയ്തിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്തു നടന്ന ഇടപാടില്‍ 3,727 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം.
അന്വേഷണത്തിന്റെ ഭാഗമായി ജെറോസയെ വിട്ടുതരണമെന്നു സിബിഐ കഴിഞ്ഞ നവംബറില്‍ ആവശ്യപ്പെട്ടു. ഹെലിക്കോപ്റ്റര്‍ ഇടപാടില്‍ ജെറോസയ്ക്കുള്ള പങ്കു സംബന്ധിച്ച് കുറ്റപത്രത്തിലെ വിവരങ്ങളും മറ്റും കൈമാറുകയും ചെയ്തു. എന്നാല്‍, സ്വിസ് പാസ്പോര്‍ട്ടുള്ള ജെറോസയെ കൈമാറാനാവില്ലെന്ന് ഇറ്റലി അറിയിക്കുകയായിരുന്നു.
വിവിഐപികള്‍ക്കായി ആംഗ്ലോ – ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡില്‍നിന്നു 12 അത്യാധുനിക ഹെലിക്കോക്കോപ്റ്ററുകള് 3,727 കോടി രൂപയ്ക്കു വാങ്ങാനുള്ള ഇടപാടിലെ അഴിമതി സര്‍ക്കാരിനു 2,666 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണു കേസ്. തുക പെരുപ്പിച്ചു കാണിക്കാന്‍ രാഷ്ട്രീയക്കാര്‍ക്കും വ്യോമസേനാ മുന്‍ തലവന്‍ എസ്.പി..ത്യാഗി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും 452 കോടിയോളം രൂപ കൈക്കൂലി നല്കാന് മുഖ്യ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ജെറോസയാണെന്നാണു സിബിഐയുടെ കണ്ടെത്തല്‍. ജെറോസയെ കൈമാറണമെന്ന ആവശ്യം ഒരിക്കല്‍ക്കൂടി ഉന്നയിക്കുമെന്ന് സിബിഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: