വൈപ്പിന്‍: ദുരിതങ്ങള്‍ ഒന്നിനുപിറകെ ഒന്നായി എത്തിയിട്ടും തളരാന്‍ ലക്ഷ്മി എന്ന 82 കാരിക്ക് മനസ്സില്ല. കാരണം, ലക്ഷ്മി തളര്‍ന്നിരുന്നാല്‍ ആ വീട്ടിലെ എല്ലാവരും പട്ടിണിയാകും. ഒപ്പം, അവരുടെയെല്ലാം ചികിത്സയും മുടങ്ങും.
അര്‍ബുദ ബാധിതനായ മകന് മുരുകന്, മാനസികാസ്വാസ്ഥ്യമുള്ള മകന്റെ ഭാര്യ, ജന്മനാ ബധിരനും മൂകനുമായ ചെറുമകന്, പത്താം ക്ലാസ്കഴിഞ്ഞ് സാമ്പത്തിക ബാധ്യത മൂലം തുടര്‍ പഠനത്തിന് സാധിക്കാത്ത മറ്റൊരു ചെറുമകന്….എല്ലാവരുടെയും ആശയും പ്രതീക്ഷയുമാണ് എളങ്കുന്നപ്പുഴ പഞ്ചായത്ത് 23-ാം വാര്‍ഡില്‍ വളപ്പ് പടിഞ്ഞാറ് ആര്‍എംപി കിഴക്കേ ചിറയില്‍ നാലര സെന്ററില്‍ താമസിക്കുന്ന ലക്ഷ്മി.
മീന്‍ വിറ്റാണ് അഞ്ചംഗ കുടുംബത്തിന്റെ കാര്യങ്ങള്‍ ലക്ഷ്മി നോക്കുന്നത്. കയറിക്കിടക്കാന്‍ ഒരുനല്ല വീടില്ല, ഒരു ദിവസം പണിക്ക് പോകാന്‍ പറ്റിയില്ലെങ്കില്‍ ജീവിതത്തിന്റെ താളമാകെ തെറ്റുന്ന അവസ്ഥ. എന്നിട്ടും പ്രായത്തിന്റെ ആവശതകള് മറന്ന് അവര്‍ എന്നും കുടുംബത്തോടൊപ്പമുണ്ട്.
ഒന്നര കൊല്ലമായി തലച്ചോറില്‍ അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് മകന് മുരുകന് ചികിത്സയിലാണ്. മുരുകന്റെ മൂത്ത മകന് വിശ്വന് ജന്മനാ കേള്‍വി ശേഷിയും സംസാര ശേഷിയും നഷ്ടപെട്ട് പ്ലസ്ടു പഠനം കഴിഞ്ഞു തുടര്‍ വിദ്യാഭ്യാസത്തിനു സാധികാതെ നില്കുന്നു. ഇളയ മകന് വിഷ്ണു പത്താം ക്ലാസ് കഴിഞ്ഞു തുടര്‍ വിദ്യാഭ്യാസത്തിനുള്ള ചെലവ് താങ്ങാന്‍ കഴിയാതെ പഠനം ഉപേക്ഷിച്ചു.
മകന്റെ മരുന്നുകള്‍ക്ക് പ്രതിമാസം നാലായിരം രൂപയോളം വേണം. ലക്ഷ്മിക്ക് പല ദിവസങ്ങളിലും മത്സ്യം ലഭിക്കാതെ വരുമ്പോള്‍ മകന്റെ മരുന്ന് മുടങ്ങും. ഒപ്പം അടുപ്പില്‍ തീ പുകയാറുമില്ല.
ആറു മാസം മുന്‍പ് ഇവര്‍ താമസിക്കുന്ന ഭൂമിക്ക് പട്ടയം ലഭിച്ചു. ഭവന നിര്‍മ്മാണ സഹായം 40,000 രൂപ ലഭിച്ചു. എന്നാല്‍ വെള്ളക്കെട്ട് പ്രദേശമായതിനാല്‍ അടിത്തറ കെട്ടാന്‍പോലും ഈ തുക തികയാതെ വന്നു. അടിത്തറകെട്ടിയെങ്കില് മാത്രമേ പഞ്ചായത്തില്‍ നിന്ന് ബാക്കി തുക ലഭിക്കൂ.
നാലര സെന്റ് ഭൂമിയില്‍ ദാരിദ്രവും രോഗികളായ കുടുംബവുമായി കഴിയുന്ന ലക്ഷ്മിക്ക് ഒരാഗ്രഹമേ ഉള്ളൂ. മരിക്കുന്നതിനു മുന്‍പ് മഴചോരാതെ തന്റെ കുടുംബത്തോടൊപ്പം ഒരുദിവസമെങ്കിലും കഴിയണം. ആരെങ്കിലും സഹായിക്കാന്‍ എത്തും എന്ന പ്രതീക്ഷയില്‍ ആണ് ലക്ഷ്മിയും കുടുംബവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: