ആലപ്പുഴ: ക്രൈസ്തവസഭകളെ കൂടെ കൂട്ടാന്‍ വര്‍ഗീയ പ്രീണനം ശക്തമാക്കി സിപിഎം. ചെങ്ങന്നൂരില്‍ വിജയിച്ച തന്ത്രം ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സജീവമാക്കുകയാണ്. മുന്‍ യുഡിഎഫ് എംഎല്‍എ ശോഭനാജോര്‍ജിന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കിയത് ഓര്‍ത്തഡോക്സ് സഭയ്ക്ക് നല്കിയ വാഗ്ദാനം പാലിക്കാനാണ്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട സീറ്റും ശോഭനയ്ക്ക് നല്‍കിയേക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറന്മുള മണ്ഡലത്തില്‍ വിജയിച്ച പരീക്ഷണമാണ് സിപിഎം തുടരുന്നത്. മദ്ധ്യതിരുവിതാംകൂറിലെ ക്രൈസ്തവ സഭകളെ പരമാവധി ഇടതുപക്ഷത്തോട് ചേര്‍ക്കുന്നതിന്റെ ഭാഗമായി വിവിധ സഭകളില്‍പ്പെട്ട നേതാക്കള്‍ക്ക് സ്ഥാനമാനങ്ങളും പദവികളും ഇനിയും നല്‍കും.
കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ ക്രൈസ്തവ സഭകളില്‍പ്പെട്ട നേതാക്കളെ പരമാവധി ഇടതുപക്ഷത്തെത്തിച്ച് സഭകളെ വിശ്വാസത്തിലെടുക്കാനുള്ള നീക്കത്തിന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് സിപിഎം തുടക്കമിട്ടത്. കത്തോലിക്ക സഭ നേതൃത്വം നല്കുന്ന ഹൈറേഞ്ച് സംരക്ഷ സമിതിയുമായി ചേര്‍ന്ന് ഇടുക്കിയില്‍ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ജോയ്സ് ജോര്‍ജിനെ വിജയിപ്പിക്കാന്‍ സിപിഎമ്മിന് സാധിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിലും സഭയുടെ പിന്തുണ ഇടതുപക്ഷത്തിന് ഉറപ്പിക്കാന്‍ സാധിച്ചു. പത്തനംതിട്ടയിലും ഇതേ തന്ത്രമാണ് പയറ്റിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഡിസിസി പ്രസിഡന്റ് മാര്‍ത്തോമ സഭാംഗം പീലിപ്പോസ് തോമസിനെ ഇടതു സ്ഥാനാര്‍ത്ഥിയെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ കെഎസ്എഫഇ ചെയര്മാന് സ്ഥാനം നല്കി സംരക്ഷിച്ചു.
ആറന്മുള മണ്ഡലത്തില്‍ ഓര്‍ത്തഡോക്സ് സഭാ ഭാരവാഹിയുടെ ഭാര്യയും മാദ്ധ്യമ പ്രവര്‍ത്തകയുമായ വീണാ ജോര്‍ജിനെ സഭയുടെ സഹായത്തോടെ സ്ഥാനാര്‍ഥിയാക്കി വിജയിപ്പിച്ചു. ഇതിന്റെ ചുവട് പിടിച്ചാണ് പിന്നീട് ചെങ്ങന്നൂരിലും സജി ചെറിയാനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചെടുത്തത്. ഓര്‍ത്തഡോക്സ് സഭയുടെ ആവശ്യങ്ങളില്‍ ഒന്നായിരുന്നു മുന്‍ എംഎല്‍എ ശോഭനാജോര്‍ജിന് മാന്യമായ സ്ഥാനങ്ങള്‍. മാര്‍ത്തോമ സഭയിലെ രണ്ട് എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയതോടെ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ നിര്‍ണായക സ്വാധീനമുള്ള മാര്‍ത്തോമ സഭയെയും ഒപ്പം നിര്‍ത്താന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു.
മുന്‍ കോണ്‍ഗ്രസ് നേതാവും ഇടതുസഹയാത്രികനുമായ ചെറിയാന് ഫിലിപ്പിനെ ഇക്കഴിഞ്ഞ ദിവസം ലൈഫ്, ആര്‍ദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതികളുടെ കോ-ഓര്‍ഡിനേറ്ററായി നിയമിച്ചിരുന്നു.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: