തിരുവനന്തപുരം: കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ശക്തമായ ആരോപണങ്ങളുമായി വനിതയുടെ സുഹൃത്ത് ആന്‍ഡ്രൂ രംഗത്തെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കേസ് അവസാനിപ്പിക്കുന്നതിനാണ് പോലീസിന് താത്പര്യമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ല. സിബിഐ. അന്വേഷണം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യം വിടാന്‍ തനിക്ക് മേല്‍ സമ്മര്‍ദമുണ്ടായി. അയര്‍ലന്‍ഡിലെ കോടതിയിലും ഇതു സംബന്ധിച്ച് പരാതി നല്‍കും. അന്താരാഷ്ട്ര കോടതിയിലേക്കും പോകുമെന്നും ആന്‍ഡ്രൂ പറഞ്ഞു.
വിദേശ വനിതയുടെ സംസ്കാര ചടങ്ങുകള്‍ സര്‍ക്കാര്‍ ഹൈജാക്ക് ചെയ്തു. കോടതി ഉത്തരവ് നിലനില്‍ക്കെ മൃതദേഹം ദഹിപ്പിച്ചതിലും ഡിവൈഎസ്പിയും ഐജിയും മൃതദേഹം സംസ്കരിക്കുന്ന സ്ഥലത്ത് എത്തിയതിലും സംശയമുണ്ട്. മൃതദേഹം എങ്ങനെയാണ് ദഹിപ്പിക്കുന്നത് എന്നറിയാന്‍ അവരില്‍ ആകാംഷയുണ്ടെന്ന് തോന്നി.
വിദേശവനിതയെ അവസാനമായി കണ്ട സ്ഥലത്തുനിന്നു മൂന്ന് കിലോമീറ്റര്‍ മാറിയാണ് അവരുടെ മൃതദേഹം കണ്ടെടുത്തത്. പോലീസിന് ഇതു കണ്ടെത്താന്‍ ഇത്രയും സമയം വേണ്ടിവന്നു. മൃതദേഹം കണ്ട നാട്ടുകാരാരും ഇതിനെ കുറിച്ച് പോലീസിനോട് പറഞ്ഞില്ല. ഇത് പോലീസും നാട്ടുകാരും തമ്മിലുള്ള ഒത്തുകളിയാണ്. ഇതില്‍ അന്വേഷണം വേണം. മൃതദേഹത്തിന് 20, 25 ദിവസത്തെ പഴക്കമുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതനുസരിച്ചാണെങ്കില്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ അവളെ ആരെങ്കിലും തടവില്‍ പാര്‍പ്പിച്ചിരിക്കണം. ഇതിനു വിരുദ്ധമാണ് പ്രതികളുടെ മൊഴി. മൃതദേഹം നാട്ടുകാര്‍ നേരത്തേ തന്നെ കണ്ടിരുന്നെങ്കിലും ആരും പോലീസിനോട് പറയാന്‍ തയ്യാറാകാത്തരിലും ദുരൂഹതയുണ്ട്.
കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊക്കെ അറിഞ്ഞത് മാധ്യമങ്ങളില്‍നിന്നാണ്. പോലീസ് ഒരുകാര്യവും തങ്ങളുമായി പങ്കുവയ്ക്കാന്‍ തയ്യാറായില്ല. തങ്ങളെ സഹായിക്കാന്‍ ശ്രമിച്ചവരെ അപമാനിക്കാന്‍ ശ്രമമുണ്ടായി. അന്വേഷണ സംഘത്തിനുമേല്‍ പുറത്തുനിന്നുള്ള സമ്മര്‍ദമുണ്ടെന്ന് വിശ്വസിക്കുന്നു.
പെണ്‍കുട്ടിയുടെ സഹോദരിയെ എല്ലാവരും ചേര്‍ന്നു തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. സഹോദരിക്കും ഇതു സംബന്ധിച്ച് സംശയങ്ങളുണ്ട്. ആരുമായും പ്രശ്നങ്ങള്‍ വേണ്ടാ എന്നു വച്ചാണ് സഹോദരി തിരിച്ചു പോയതെന്നും അദ്ദേഹം പറഞ്ഞു. ആന്‍ഡ്രൂ ഇന്നലെ വൈകുന്നേരം അയര്‍ലന്‍ഡിലേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: