മലപ്പുറം: ഹൈക്കോടതി ഇടപെട്ടതോടെ പ്രവാസി വ്യവസായിയെ കബളിപ്പിച്ച് അരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെ രക്ഷപ്പെടുത്താനുള്ള പോലീസ് ശ്രമം പാളി. എംഎല്‍എക്കെതിരെയുള്ള കേസ് ഡയറി ഹാജരാക്കാന്‍ മഞ്ചേരി പോലീസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
കര്‍ണാടകയില്‍ ക്വാറി ബിസിനസ്സില്‍ പങ്കാളിയാക്കാമെന്നും ക്വാറിയുടെ പത്ത് ശതമാനം ഓഹരി നല്‍കാമെന്നും പറഞ്ഞാണ് മലപ്പുറം നടുവത്തൂര്‍ സ്വദേശി സലീമില്‍ നിന്ന് പി.വി. അന്‍വര്‍ 50 ലക്ഷം വാങ്ങിയത്. ലാഭവിഹിതം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് മുടക്കിയ പണം തിരികെ നല്‍കണമെന്ന് സലീം ആവശ്യപ്പെട്ടെങ്കിലും അന്‍വര്‍ അതിന് തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് സലീം കോടതിയെ സമീപിച്ചത്. കോടതിയുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ ഇങ്ങനെയൊരു ക്വാറി അന്‍വറിന്റെ പേരിലില്ലെന്നും വ്യാജരേഖ ചമച്ചാണ് സലീമില്‍ നിന്ന് പണം തട്ടിയെടുത്തതെന്നും വ്യക്തമായിരുന്നു.
വഞ്ചനാകുറ്റത്തിന് എംഎല്‍എയെ അറസ്റ്റ് ചെയ്യേണ്ടതിന് പകരം അദ്ദേഹത്തിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുകയാണ് പോലീസ് ചെയ്തത്. അന്‍വറും പോലീസും ഒത്തുകളിക്കുകയാണെന്ന് മനസ്സിലാക്കിയ സലീം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് കേസിന്റെ പുരോഗതി രേഖപ്പെടുത്തിയ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
എംഎല്‍എയെ രക്ഷിക്കാനുള്ള മഞ്ചേരി പോലീസിന്റെ ശ്രമത്തിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എംഎല്‍എ തന്റെ പേരിലുള്ള കേസുകള്‍ പലതും അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി നേരത്തെയും ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് മഞ്ചേരി പോലീസിന്റെ നിസംഗത. ഹൈക്കോടതി ഇടപെട്ടതോടെ കേസിന് വേഗത്തില്‍ തീരുമാനമാകുമെന്നും തന്റെ പണം തിരികെ ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് സലീം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: