കളമശ്ശേരി : കരുമാല്ലൂർ പുറപ്പിള്ളിക്കടവിൽ പെരിയാറിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടുമരിച്ചു. പറവൂർ കൈതാരം പഴയപോസ്റ്റോഫീസിനുസമീപം മുക്കുങ്കൽവീട്ടിൽ ജോഷിയുടെ മകൻ ദീക്ഷിത്(17), കൈതാരം നെടുമുറികോളനിറോഡ് നെല്ലിപ്പിള്ളി നന്ദനത്തിൽ ഫാക്റ്റ് ജീവനക്കാരൻ സുരേഷിന്റെ മകൻ ദേവാനനന്ദ്(19)എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രണ്ടിന് പുറപ്പിള്ളിക്കാവ് പാലത്തിനുസമീപമായിരുന്നു അപകടം. കൈതാരത്തുനിന്നും കൂട്ടൂകാരായ പത്തുപേരാണ് കുളിക്കാൻ കടവിലെത്തിയത്. രണ്ടാഴ്ചമുമ്പ് ഇവരിൽചിലർ ഇവിടെ കുളിക്കാനായി വന്നിട്ടുണ്ടായിരുന്നു. ആറുപേർ പുഴയോരത്തിരുന്ന് ബൈക്കുകൾ കഴുകുന്നതിനിടെ ദേവാനന്ദും ദീക്ഷിതും സുഹൃത്തുക്കളായ അക്ഷയ്രാജ്, രാഹുൽകൃഷ്ണ എന്നിവരോടൊപ്പം കുളിക്കാനായിറങ്ങി. ആഴമുള്ളഭാഗത്തേക്ക് കടന്നപ്പോഴാണ് പുഴയിലെ ഒഴുക്കിൽപ്പെട്ടത്.
ഇവരെ രക്ഷിക്കുന്നതിനായാണ് മറ്റുരണ്ടുപേരും ആഴത്തിലേക്കിറങ്ങിത്. ഇവർ അപകടത്തിൽപ്പെട്ടതായി മനസിലാക്കിയ മറ്റുകൂട്ടുകാർ ഒച്ചവച്ചതോടെ നാട്ടുകാരായ രണ്ടുപേർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രണ്ടുപേരെ മാത്രമാണ് കരയിലേക്കെത്തിക്കാൻ കഴിഞ്ഞുള്ളൂ. ഫയർഫോഴ്സ് സ്കൂബാടീം സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കാണാതായവരെ കണ്ടെത്താൻകഴിഞ്ഞില്ല. പിന്നീട് നേവിയുടെ മുങ്ങൽ വിദഗ്ധർ സ്ഥലത്തെത്തി. വെള്ളത്തിലിറങ്ങി അരമണിക്കൂറോളം തിരച്ചിൽ നടത്തിയപ്പോഴേക്കും ദീക്ഷിതിന്റെ മൃതദേഹം പാലത്തിന്റെ ഷട്ടറിനുസമീപത്തുനിന്നും കിട്ടി.
രാത്രി എഴരയോടെയാണ് ഫയർഫോഴ്സ് ദേവാനന്ദിന്റെ മൃതദേഹം കണ്ടെടുത്തത്. മാല്യങ്കര എസ്.എൻ.എം. കോളേജിലെ ബിരുദവിദ്യാർത്ഥിയാണ് ദേവാനന്ദ്. അമ്മ രാജേശ്വരി, സഹോദരൻ ദേവനാഥ്. ചെറായി എസ്.എം.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് ദീക്ഷിത്. അമ്മ റെജി. സഹോദരി ശീതൾ. മൃതദേഹം പറവൂർ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: