ന്യൂദല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും. ഉദ്ഘാടനം സപ്തംബറില്‍ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് നിതി ആയോഗ് യോഗത്തിനിടെ നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രിയെ അനുകൂല നിലപാട് അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉടനുണ്ടാകും.
സപ്തംബറില്‍ ഉദ്ഘാടനം നടത്തേണ്ടതിനാല്‍ കാര്യങ്ങളെല്ലാം വേഗത്തിലാക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവുമായി നടത്തിയ മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയിലും തീരുമാനമായി. വിമാനത്താവള വികസനം, സര്‍വീസുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിന്റെ പ്രതിനിധിയെ ദല്‍ഹിയില്‍ നിയമിക്കാനും കേന്ദ്ര േവ്യാമയാന മന്ത്രിയും മുഖ്യമന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചു. സുരേഷ് പ്രഭുവാണ് നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.
കണ്ണൂരിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ പ്രധാനപ്പെട്ട വിദേശ വിമാന കമ്പനികളുമായി ചര്‍ച്ച നടത്തേണ്ടതുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി ചേര്‍ന്ന് ഇവ നിര്‍വഹിക്കാനാണ് പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കുക.
കേരളത്തിൽ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ
കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് കണ്ണൂരിലേത്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമെന്ന വിശേഷണവും ഇതോടെ കേരളത്തിന് സ്വന്തം. മട്ടന്നൂരില്‍ രണ്ടായിരം ഏക്കര്‍ പ്രദേശത്ത് നിര്‍മാണം പുരോഗമിക്കുന്ന വിമാനത്താവളത്തിനായി 1,892 കോടി രൂപയാണ് മുതല്‍ മുടക്കുന്നത്. കേരള സര്‍ക്കാരിന് 35 ശതമാനം ഓഹരി. പൊതുമേലാ സ്ഥാപനങ്ങള്‍ക്ക് 25 ശതമാനം ഓഹരി. പത്തുശതമാനം ഓഹരി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക്. ബാക്കിയുള്ള മുപ്പതു ശതമാനം ബാങ്കുകള്‍, കോര്‍പ്പറേറ്റുകള്‍, വ്യക്തികള്‍ എന്നിവര്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്.
പതിനഞ്ചു ലക്ഷം അന്താരാഷ്ട്ര യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള വിമാനത്താവളത്തിന് നിലവില്‍ 3,050 മീറ്റര്‍ റണ്‍വേ ആണുള്ളത്. ഇത് നാലായിരം മീറ്ററായി വികസിപ്പിക്കുന്നതോടെ രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമായി കണ്ണൂര്‍ മാറും.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: