മോസ്ക്കോ: അവസാന നിമിഷം ഷാക്കിരി നേടിയ ഗോളില്‍ സ്വിറ്റ്സര്‍ലന്‍ഡിന് നാടകീയ വിജയം. ലോകകപ്പ് ഗ്രൂപ്പ് ഇ യില്‍ അവര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സെര്‍ബിയയെ പരാജയപ്പെടുത്തി. തുടക്കത്തില്‍ തന്നെ ഒരു ഗോളിന് പിന്നാക്കം പോയ സ്വിറ്റ്സര്‍ലന്‍ഡ് ശക്തമായ തിരിച്ചുവരവിലൂടെയാണ് വിജയം പിടിച്ചെടുത്തത്.
ഈ വിജയത്തോടെ സ്വിറ്റ്സര്‍ലന്‍ഡിന്റെ പ്രീ-ക്വാര്‍ട്ടര്‍ സാധ്യത വര്‍ധിച്ചു. നാലു പോയിന്റായി അവര്‍ ഗ്രൂപ്പില്‍ ബ്രസീലിനൊപ്പം എത്തി. സെര്‍ബിയയ്ക്ക് മൂന്ന് പോയിന്റുണ്ട്. രണ്ട് മത്സരങ്ങളും തോറ്റ കോസ്റ്ററിക്ക പുറത്തായി. അവസാന ഗ്രൂപ്പ് മത്സരങ്ങളില്‍ സെര്‍ബിയ ബ്രസീലിനെയും സ്വിറ്റ്സര്‍ലന്‍ഡ് കോസ്റ്ററിക്കയേയും നേരിടും.
കളിയുടെ അഞ്ചാം മിനിറ്റില്‍ സെര്‍ബിയ മുന്നിലെത്തി. അലക്സാണ്ടര്‍ മിത്രോവിന്റെ മനോഹരമായ ഹെഡറാണ് സ്വിസ് ഗോളിയെ കീഴടക്കി വലയില്‍ കയറിയത്. തകര്‍ത്തുകളിച്ച സെര്‍ബിയ ഒന്നാം പകുതിയില്‍ മുന്നിട്ടുനിന്നു.രണ്ടാം പകുതിയില്‍ കഥമാറി. സ്വിസ് താരങ്ങള്‍ ഒന്നാന്തം നീക്കങ്ങളിലൂടെ സെര്‍ബിയയ്ക്ക് ഭീഷണി ഉയര്‍ത്തി.
അമ്പത്തിരണ്ടാം മിനിറ്റില്‍ അവര്‍ ഗോള്‍ മടക്കി. ഷാക്കിരി തൊടുത്തുവിട്ട ഷോട്ട് സെര്‍ബിയയുടെ പോസ്റ്റില്‍ തട്ടി തെറിച്ചു. പന്ത് നേരെ ഷാക്കയുടെ കാലുകളില്‍. ഇരുപത്തിയഞ്ച് വാര അകലെ നിന്നുള്ള ഷാക്കയുടെ ബുള്ളറ്റ് ഷോട്ട് സെര്‍ബിയന്‍ ആരാധകരെ നിശബ്ദരാക്കി വലയില്‍ കയറി.
മത്സരം സമനിലയിലേക്ക് നീങ്ങവേ അവസാന നിമിഷത്തില്‍ സ്വിസിന്റെ വിജയഗോളും പിറന്നു. ഗാവ്റാനോവിക്ക് നീട്ടികൊടുത്ത ത്രോ ബോളുമായി കുതിച്ച ഷാക്കിരി സെര്‍ബിയയുടെ ടോസിച്ചിനെയും സ്റ്റോക്കോവിച്ചിനെയും മറികടന്ന് പന്ത് വലയിലേക്ക് തിരിച്ചുവിട്ടു. വിജയഗോള്‍ നേടിയ ഷാക്കിരി ജേഴ്സി ഊരിയാണ് ആഘോഷിച്ചത്. ഇതിന് റഫറി മഞ്ഞകാര്‍ഡും കാണിച്ചു. റഷ്യന്‍ ലോകകപ്പില്‍ ഇതാദ്യമായാണ് ഒരു ടീം പിന്നില്‍ നിന്ന് മുന്നിലേക്ക് കുതിച്ചുകയറി വിജയം കുറിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: