മോസ്ക്കോ: ഈജിപ്തിന്റെ ഗോള്‍ കീപ്പര്‍ ഇസ്സാം എല്‍ ഹദാരി ലോക റെക്കോഡിനരികില്‍. നാളെ സൗദിക്കെതിരെ കളിക്കാനിറങ്ങിയാല് ഇസ്സാം ചരിത്ര പുസ്കത്തില്‍ സ്ഥാനം പിടിക്കും. ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമാകും ഈ നാല്പ്പത്തിയഞ്ചുകാരന്.
കോച്ച് ഹെക്ടര്‍ കൂപ്പര്‍ കനിഞ്ഞാലേ ഇസ്സാമിന് ചരിത്രം കുറിക്കാനാകൂ. ആദ്യ രണ്ട് മത്സരങ്ങളിലും ഇസ്സാമിന് അവസരം നല്‍കിയില്ല. ഈജിപ്ത് പുറത്തായ സഹചര്യത്തില്‍ അവസാന മത്സരത്തില്‍ ഇസ്സാമിനെ കളിപ്പിക്കുമെന്നാണ് പ്രതീക്ഷ.
ആദ്യ മത്സരങ്ങളില്‍ കളിപ്പിക്കാതിരുന്ന കോച്ചിന്റെ നടപടിക്കെതിരെ ഇസ്സാം പ്രതിഷേധിച്ചെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഈജിപ്ത് ഫുട്ബോള്‍ അസോസിയേഷന് ഇത് നിഷേധിച്ചു.
ഇസ്സാം എല്‍ – ഹദാരിക്ക് നാെള 45 വയസും അഞ്ചുമാസവും പന്ത്രണ്ട് ദിവസവും പ്രായമാകും. സൗദിക്കെതിരെ കളിക്കാനിറങ്ങിയാല് കൊളംബിയയുടെ ഫാറിഡ് മോണ്ഡ്രാനെ പിന്തള്ളി ഹദാരി റെക്കോഡ് പുസ്തകത്തില്‍ കയറും. നാലു വര്‍ഷം മുമ്പ് ബ്രസീല്‍ ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിന്റെ അവസാന അഞ്ചുമിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയാണ് മോണ്ഡ്രാന് റെക്കോഡിട്ടത്. അന്ന് 43 വയസും മൂന്ന് ദിവസവുമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
1996 ല്‍ ദ്ക്ഷിണ കൊറിയക്കെതിരെയാണ് ഹദാരി അരങ്ങേറ്റം കുറിച്ചത്. ഈജിപ്തിനായി ഇതു വരെ 156 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ബെല്‍ജിയത്തിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിലാണ് അവസാനമായി കളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: