ഏറ്റുമാനൂര്‍: ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ആത്മഹത്യാക്കുറിപ്പ് എഴുതി വീടുവിട്ട യുവാവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി. അറുമാനൂര്‍ കൊറ്റത്തില്‍ അലക്സാണ്ടറുടെ മകന് ബിനു അലക്സ് (32) ന്റെ മൃതദേഹമാണ് രാവിലെ ഇല്ലിക്കല്‍ പാലത്തിന് അടിയില്‍ നിന്ന് അഗ്നിശമനസേന കണ്ടെത്തിയത്.
അര്‍ജന്റീനയുടെ പരാജയത്തെ തുടര്‍ന്ന് യുവാവിനെ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് കാണാതായത്. ‘ഞാന്‍ ആഴങ്ങളിലേക്ക് പോകുന്നു’വെന്ന കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് ആറ്റില്‍ ചാടിയിട്ടുണ്ടെന്ന നിഗമനത്തില്‍ അഗ്നിശമനസേന തെരച്ചില്‍ നടത്തി വരികയായിരുന്നു.
രാവിലെ കഴുത്തിലെ മാലയില്‍ നിന്നാണ് മൃതദേഹം യുവാവിന്റേതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. മെസിയുടെ കടുത്ത ആരാധകനായിരുന്നു അലക്സ്. പരാജയം തന്നെ എത്രത്തോളം തളര്‍ത്തിയെന്ന് സൂചിപ്പിച്ച് അലക്സ് എഴുതിയ കുറിപ്പുകളും വീട്ടില്‍ നിന്ന് ലഭിച്ചിരുന്നു. കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റാണ് ബിനു. അമ്മ: ചിന്നമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: