ന്യൂദല്‍ഹി: രാജ്യത്ത് ഏറ്റവും ആധുനികമായ ഗതാഗത സംവിധാനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദല്‍ഹി മെട്രോയുടെ ഗ്രീന്‍ ലൈന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീഡിയോ കോണ്ഫറന്സി൦ഗിലൂടെയാണ് പ്രധാനമന്ത്രി ഡല്‍ഹി മെട്രോ ഗ്രീന്‍ ലൈന്‍ ഉദ്ഘാടനം ചെയ്തത്. മുണ്ട്ക മുതല്‍ ബഹാദൂർഗഢ് വരെയുള്ള പാതയാണ് ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്. 11.2 കിലോമീറ്ററാണ് പുതിയ പാതയുടെ ദൈര്‍ഘ്യം. ഹരിയാനയെ ദല്‍ഹിയുടെ ഹൃദയവുമായി ബന്ധിപ്പിക്കുന്ന മൂന്നാമത്തെ പാതയുമാണിത്. പുതിയ ഭാഗം കൂടി തുറന്നതോടെ ദല്‍ഹി മെട്രോയുടെ ആകെ ദൈര്‍ഘ്യം 288 കിലോ മീറ്ററായി.
വിദേശരാജ്യങ്ങള്‍ അടക്കം മെട്രോ കോച്ച് നിര്‍മ്മാണത്തിന് ഇന്ത്യയെയാണ് സമീപിക്കുന്നതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം മേക്ക് ഇന്‍ ഇന്ത്യയിലൂടെ കൂടുതല്‍ മെട്രോ കോച്ചുകള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുക എന്നതാണ് ലക്ഷ്യമെന്നും അഭിപ്രായപ്പെട്ടു.
പല വിദേശരാജ്യങ്ങളും മെട്രോ കോച്ചുകളുടെ രൂപീകരണത്തിന് ഇന്ത്യയുടെ സഹായം തേടുന്നുണ്ടെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി കേന്ദ്ര സംസ്ഥാന സഹകരണത്തിന്റെ പ്രധാന ഉദാഹരണമാണ് മെട്രോയെന്നും പറഞ്ഞു. രാജ്യത്തെ മെട്രോ റെയില്‍ മാനദണ്ഡങ്ങള്‍ വിലയിരുത്തുന്നതിനുള്ള ഉന്നതതല സമിതിയ്ക്ക് പ്രധാനമന്ത്രി അംഗീകാരം നല്കി. മെട്രോ മാന്‍ ഇ ശ്രീധരനാണ് സമിതിയുടെ അധ്യക്ഷന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: