കൊച്ചി: മലയാള ചലച്ചിത്ര താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും ചുമതലയേറ്റു. പുതിയ ഭരണസമിതിയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ ജനറല്‍ബോഡി യോഗത്തില്‍ നടന് ദിലീപിനെ തിരിച്ചെടുക്കാനുള്ള നിര്‍ണായക തീരുമാനമുണ്ടായി. ദിലീപിനെതിരായുള്ള നടപടി സാങ്കേതികമായി നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയതോടെയാണ് അമ്മയുടെ പുതിയ നടപടി. ഇതിന്റെ അടിസ്ഥാനത്തില്‍ പുറത്താക്കിയ നടപടി സംഘടന പിന്‍വലിക്കുകയായിരുന്നു. വിശദീകരണം പോലും തേടാതെയാണ് ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയതെന്ന് ചില ഭാരവാഹികള്‍ യോഗത്തില്‍ ആരോപിച്ചു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു. തിരിച്ചെടുക്കാന്‍ തീരുമാനിച്ച വിവരം ദിലീപിനെ അറിയിച്ചിട്ടുണ്ട്. ദിലീപിന്റെ തീരുമാനം കൂടി അറിഞ്ഞശേഷമാകും അന്തിമതീരുമാനമെന്നാണ് സൂചന.
യുവതാരങ്ങള്‍ പലരും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം രൂപീകരിക്കപ്പെട്ട ഡബ്ല്യുസിസി സംഘടനയില്‍ അംഗങ്ങളായ വനിതാതാരങ്ങളും യോഗത്തിനെത്തിയില്ല. ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞ് പകരം മോഹന്‍ലാല്‍ പ്രസിഡന്റാകുകയും മമ്മൂട്ടിക്ക് പകരം ഇടവേള ബാബു ജനറല്‍ സെക്രട്ടറിയാകുകയും ചെയ്ത ശേഷമുള്ള ആദ്യ ജനറല്‍ബോഡി യോഗമാണ് ഇന്നലെ നടന്നത്.
യോഗത്തില്‍ അംഗങ്ങളുടെ എണ്ണം കുറഞ്ഞതില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചു. പൊതുയോഗത്തിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നു. പതിവ് വാര്‍ത്താസമ്മേളനവും ഒഴിവാക്കി. ഫേസ്ബുക്ക് ലൈവിലൂടെയാണ് വിവരങ്ങള്‍ അറിയിച്ചത്.
മുകേഷാണ് വൈസ് പ്രസിഡന്റ്. സിദ്ദിഖ് (ജോയിന്റ് സെക്രട്ടറി), ജഗദീഷ് (ഖജാന്‍ജി) എന്നിവരും ചുമതലയേറ്റു. അജു വര്‍ഗീസ്, ആസിഫ് അലി, ബാബുരാജ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, ടിനി ടോം, സുധീര്‍ കരമന, രചന നാരായണന് കുട്ടി, ശ്വേത മേനോന്, ഉണ്ണി ശിവപാല്‍ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: