അറിവില്ലായ്മ കുറ്റമല്ല. എന്നാല്‍ അറിവില്ലായ്മയെ കുറിച്ചുള്ള തിരിച്ചറിവ് ഇല്ലാതിരിക്കുന്നത് ന്യായീകരിക്കാവുന്നതല്ല. സാമാന്യബുദ്ധിയും ബോധവും ഉള്ള മനുഷ്യര്‍ അറിവില്ലായ്മ എന്ന സത്യത്തെ തിരിച്ചറിഞ്ഞു മാത്രമേ സംസാരിക്കുകയുള്ളൂ. പ്രത്യേകിച്ചും പൊതുവേദിയില്‍.
സിപിഎം നേതാവായ പിണറായിവിജയന് എന്തും പറയാം. ആരും മുഖവിലയ്ക്കെടുക്കില്ല. പക്ഷേ കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുമ്പോള്‍ പിണറായി വിജയന് വെറും പാര്‍ട്ടിക്കാരനായ സഖാവല്ല. മറിച്ച് പ്രബുദ്ധരെന്ന് നാം നാഴികയ്ക്ക് നാല്‍പ്പതുവട്ടം ആവര്‍ത്തിക്കുന്ന മൂന്നരക്കോടി മലയാളികളുടെ പ്രതിനിധിയാണ്. ആ കസേരയില്‍ ഇരുന്ന് വീണ്‍വാക്ക് പറയരുത്. പിണറായി വിജയന് അതേക്കുറിച്ച് തിരിച്ചറിവില്ലെങ്കില്‍ നിരവധി ഉപദേശികള്‍ അദ്ദേഹത്തിനുണ്ട്. അവരെങ്കിലും പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം.
‘യോഗ’യെ കുറിച്ച് അന്താരാഷ്ട്രയോഗ ദിനമായ ജൂണ്‍ 21ന് അദ്ദേഹം നടത്തിയ പ്രസംഗമാണ് ഇങ്ങനെയൊരു അഭിപ്രായം രേഖപ്പെടുത്താന്‍ കാരണം. യോഗ ചെയ്യുമ്പോള്‍ ഋഗ്വേദത്തിലെ ചില സൂക്തങ്ങള്‍ ഉച്ചരിക്കണമെന്ന് ആരൊക്കെയോ വാശിപിടിക്കുന്നതായാണ് മുഖ്യമന്ത്രി യോഗദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മൊഴിഞ്ഞത്. യോഗയെ തങ്ങളുടേതാക്കാന്‍ ചില സംഘടനകളും മറ്റും ശ്രമിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിനവര്‍ യോഗ ചെയ്യുന്നതിന് മുമ്പായി ഋഗ്വേദത്തിലെയും മറ്റും ചില ശ്ലോകങ്ങള്‍ ഉരുക്കഴിപ്പിക്കുന്നു. യോഗയെ മതവുമായി ബന്ധിപ്പിച്ച് ചില വിഭാഗങ്ങള്‍ ചിന്താക്കുഴപ്പം ഉണ്ടാക്കാനുള്ള ഗൂഢലക്ഷ്യം ഇതില്‍ നിന്നും വായിക്കാം. കാലത്തിന്റെ കുറ്റിയില്‍ കെട്ടി, ഋഗ്വേദത്തിനും എത്രയോമുമ്പ് യോഗ ഉണ്ടായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു വെയ്ക്കുന്നു.
സഖാവിന്റെ കണ്ടെത്തലുകളും തുടര്‍ന്നുള്ള വാചകകസര്‍ത്തും വെറും വിലകുറഞ്ഞതെന്ന് പറയാതെ വയ്യ. ‘കാല’ത്തെ ക്രിസ്തുവിന് മുമ്പും പിമ്പുമായി വിഭജിക്കുന്ന ബൈബിള്‍തന്ത്രം ഉപേക്ഷിച്ച് ഋഗ്വേദം വച്ച് അളക്കാനുള്ള അദ്ദേഹത്തിന്റെ നീക്കം ശ്ലാഘനീയം തന്നെ. ഭാരതീയവും സനാതനവുമായ എല്ലാറ്റിനെയും തള്ളിപ്പറയുന്ന പാരമ്പര്യത്തില്‍നിന്ന് സഖാക്കള്‍ അടുത്തകാലത്തായി അല്‍പ്പം മാറി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. 2014 ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം രാജ്യത്തെ രാഷ്ട്രീയചിത്രത്തിലുണ്ടായ അടിമുടി മാറ്റമാണ് ഇത്തരത്തില്‍ മാറി ചിന്തിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചതെന്ന് വ്യക്തം.
ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്നീ ചതുര്‍വേദങ്ങളുടെ പഴക്കം ഇനിയും നിര്‍ണയിക്കപ്പെട്ടിട്ടില്ലെന്ന സത്യം മുഖ്യമന്ത്രി പിണറായിവിജയന് ഇനിയെങ്കിലും തിരിച്ചറിയണം. കുറഞ്ഞപക്ഷം യശഃശരീരനായ സുകുമാര്‍ അഴീക്കോടിന്റെ തത്ത്വമസിയെന്ന പുസ്തകമെങ്കിലും അദ്ദേഹം ഒരാവര്‍ത്തി വായിക്കണം. ലോകമെങ്ങുമുള്ള പണ്ഡിതന്മാര് വേദങ്ങളെക്കുറിച്ചും വൈദികസാഹിത്യത്തെക്കുറിച്ചും എന്തു പറഞ്ഞിരിക്കുന്നെന്ന് ലളിതമായി മനസ്സിലാകും. അനേകം പാശ്ചാത്യപണ്ഡിതന്മാര് പോലും വേദവാണിയുടെ മുന്നില്‍ തല കുമ്പിട്ട് സാഷ്ടാംഗം പ്രണമിച്ച് വേദമാധുരി നുണഞ്ഞു. എന്നിട്ടും നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് നേരം വെളുത്തിട്ടില്ല. തലയില്‍ ബുദ്ധിയല്ലാതെ നിലാവുള്ളവര്‍ക്ക് ഒരിക്കലും നേരം വെളുക്കാറില്ലെന്നത് സത്യം.
‘യോഗ’യെക്കുറിച്ച് ആര്‍ക്കും എന്തും പറയാം എന്ന ധാരണ അവസാനിപ്പിക്കേണ്ട കാലമായി. സനാതനധര്‍മവും ആ ധര്‍മം പിന്തുടരുന്നവരുടെ അനുഷ്ഠാനങ്ങളും വഴിയില്‍ കിടക്കുന്ന ചെണ്ടയല്ല. ആര്‍ക്കും കേറി കൊട്ടാനുള്ളതുമല്ല. അതേക്കുറിച്ച് കാര്യമാത്രപ്രസക്തമായി പഠിച്ചശേഷം അഭിപ്രായം പറയുക. പഠനം വിമര്‍ശനബുദ്ധിയോടെ മാത്രമേ ആകാവൂ. സ്വയം ബോധ്യപ്പെടാത്ത, സ്വബുദ്ധിക്ക് ദഹിക്കാത്ത ഒന്നിനെയും ഉള്‍ക്കൊള്ളാനും പിന്തുടരാനും ആ ധര്‍മം ആരോടും ആവശ്യപ്പെടുന്നില്ല, നിഷ്കര്‍ഷിക്കുന്നില്ല. പഠിതാവിന് തെറ്റാണെന്ന് തോന്നുന്നത് ഉപേക്ഷിക്കാനും തള്ളിപ്പറയാനും എതിര്‍ക്കാനുമുള്ള സ്വാതന്ത്ര്യം ആ ധര്‍മം നല്കുന്നു. അതുതന്നെയാണ് അതിന്റെ ശ്രേഷ്ഠതയും. ആരിലും ഒന്നും അടിച്ചേല്‍പ്പിക്കുന്നുമില്ല. പിന്നെ എന്തിനാണ് സര്, പഠിക്കാതെ അറിയാതെ വെറും രാഷ്ട്രീയലാക്കോടെ ‘യോഗ’യെ സ്വന്തമാക്കാന്‍ ആരൊക്കെയോ ചില ശ്രമങ്ങള്‍ നടത്തുന്നതെന്ന ഈ ജല്‍പ്പനം ? അതിന് ഋഗ്വേദത്തെ കരുവാക്കണോ ?
മുഖ്യമന്ത്രിയുടെ അറിവിലേക്കായി ചിലത് കുറിക്കുന്നു – യോഗ എന്നൊരു വാക്ക് സംസ്കൃത ഭാഷയിലെങ്ങുമില്ല. ഉള്ളത് യോഗം ആണ്. ക്ഷമിക്കണം സംസ്കൃതമെന്ന് കേള്‍ക്കുന്നത് അങ്ങേക്ക് ഇഷ്ടമല്ലെന്ന് അറിയാം. എന്നാലും പറഞ്ഞു തുടങ്ങിയത് പൂര്‍ത്തിയാക്കാതെ വയ്യ. വൈദികസാഹിത്യത്തിലെ ഷഡ്ദര്‍ശനങ്ങളിലൊന്നാണ് യോഗദര്‍ശനം. ഏറ്റവും അവസാനം ആ ദര്‍ശനം ക്രോഡീകരിച്ചത്, ആധുനികഭാഷയില്‍ പറഞ്ഞാല്‍ എഡിറ്റു ചെയ്തത് പതഞ്ജലീ മഹര്‍ഷിയാണ്. അദ്ദേഹത്തിന്റെ കാലമേതെന്ന് നിര്‍ണയിക്കാനാകാതെ പാശ്ചാത്യ-പൗരസ്ത്യ പണ്ഡിതന്മാര് തമ്മിലുള്ള തര്‍ക്കം ഇന്നും തുടരുന്നു. പതഞ്ജലീമഹര്‍ഷിയും ‘യോഗ’ എന്ന വാക്ക് സംഭാവന ചെയ്തിട്ടില്ല. അത് വെടക്കാക്കി തനിക്കാക്കുന്ന സായ്പ്പിന്റെ സൃഷ്ടിയാണ്. ഭാരതീയപാരമ്പര്യമല്ല. സംസ്കൃതത്തിലും ഹിന്ദിയിലും യോഗ് എന്ന് പ്രയോഗിക്കാറുണ്ട്. ഇതാണ് സായ്പ്പിനും അവലംബം. സായ്പ്പിനെ മാത്രം പിന്തുടരാന് ശീലിച്ച മലയാളി മലയാളത്തിലെ ശുദ്ധമായ യോഗം വെടിഞ്ഞ് ‘യോഗ’യ്ക്കു പുറകെ കൂടി. യോഗം ജീവാത്മ-പരമാത്മ ഐക്യമാണ്. സമസ്ത ദുഃഖങ്ങളെയും ഇല്ലായ്മ ചെയ്യാന്‍ മാനവരാശിക്ക് സൃഷ്ടികര്‍ത്താവായ പരമേശ്വരന് നല്കിയ വരദാനമാണ്.
ആരോഗ്യമുള്ള ശരീരത്തിലെ സ്വസ്ഥവും സ്വച്ഛവുമായ മനസ്സുണ്ടാകൂ. അങ്ങനെയുള്ള മനസ്സില്‍ മാത്രമേ സദ്ചിന്തകളുണ്ടാകൂ. സദ്ചിന്തകളില്‍ നിന്ന് സത്കര്‍മങ്ങളും തദ്വാരാ ഈശ്വരലബ്ധിയും. ഇവയുടെ ചേര്‍ച്ചയാണ് യോഗം. ആ യോഗത്തെ അറിഞ്ഞ് ഉപാസിച്ച പതഞ്ജലീമഹര്‍ഷി വരുംതലമുറകള്‍ക്കു വേണ്ടി ഉപദേശിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിനും എത്രയോ മുമ്പ് യോഗദര്‍ശനവും അതിലെ സൂത്രങ്ങളും നിലവിലുണ്ട്. അവ ഋഷിമാര്‍ കണ്ടെത്തിയത് വേദങ്ങളില്‍ നിന്നാണ്. സാംഖ്യം, ന്യായം, യോഗം, വൈശേഷികം, പൂര്‍വമീമാംസ, ഉത്തരമീമാംസ അഥവാ വേദാന്തം എന്നീ ആറുദര്‍ശനങ്ങളും വൈദികമാണ്. ഇവ നാസ്തിക (സൃഷ്ടികര്‍ത്താവായ ഈശ്വരനെ അംഗീകരിക്കാത്ത) ദര്‍ശനങ്ങളല്ല.
യോഗാസനങ്ങള്‍ ചെയ്യും മുമ്പ് വേദമന്ത്രങ്ങള്‍ ചൊല്ലുക നമ്മുടെ പാരമ്പര്യമാണ് സര്. അത് കമ്മ്യൂണിസ്റ്റുകാരന് മാത്രമായതിനാലാണ് താങ്കള്‍ അറിയാതെ പോയത്. സംഘം ചേര്‍ന്ന് ആസനാദി വ്യായാമങ്ങള്‍ ചെയ്യും മുമ്പ് ഋഗ്വേദത്തിലെ ഐകമത്യസൂക്തം ചൊല്ലാറുണ്ട്. ‘സംഗച്ഛധ്വം സംവദദ്വം’ എന്നു തുടങ്ങുന്ന ആ മന്ത്രങ്ങള്‍ ചേര്‍ന്നുള്ള സൂക്തം ഋഗ്വേദത്തിലെ അവസാനഭാഗമാണ്. ”വരൂ നമുക്ക് ഒരുമിച്ചു പോകാം, നമ്മുടെ വാക്കുകള്‍ ഒന്നായിരിക്കട്ടെ, നാം ഒരേ ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിക്കട്ടെ” എന്നൊക്കെയാണ് ആ മന്ത്രങ്ങളുടെ സാമാന്യ അര്‍ഥം. മനുഷ്യര്‍ തമ്മില്‍ കലഹമല്ല ഐക്യമാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടി നിരന്തരം ഐക്യത്തിന് ആ മന്ത്രങ്ങള്‍ ആഹ്വാനം ചെയ്യുന്നു. ഇതില്‍ എന്ത് മത, സംഘടനാ ചിന്തയാണുള്ളതെന്ന് മനസ്സിലാകുന്നില്ല.
ആസ്തികം (ഈശ്വരന്റെ അസ്തിത്വം അംഗീകരിക്കുന്നവ) ആയതിനാല്‍ തന്നെ യോഗം അഥവാ ആ ദര്‍ശനത്തെ അടിസ്ഥാനപ്പെടുത്തി രൂപംനല്കിയ ശാരീരികവ്യായാമങ്ങളും ആസനങ്ങളും മനസ്സിനെ നിയന്ത്രിക്കാനുള്ള ഉപാധികളും ഒക്കെ വേദത്തോടും കടപ്പെട്ടിരിക്കുന്നു. ചുരുക്കത്തില്‍ വേദത്തെ അംഗീകരിക്കാതെ അവയ്ക്ക് നിലനില്ക്കാന് കഴിയില്ലെന്ന് സാരം. ഇതൊന്നും അറിയാതെ വെറും രാഷ്ട്രീയലക്ഷ്യത്തോടെ പ്രസംഗിക്കുന്നത് ഒരു മുഖ്യമന്ത്രിക്ക് ഒട്ടും ഭൂഷണമല്ലെന്നു മാത്രം പറഞ്ഞുകൊള്ളട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: