മോസ്ക്കോ: ക്യാപ്റ്റന്‍ ഹാരി കെയ്നിന്റെ ഹാട്രിക്കില്‍ പനാമയെ ഗോള്‍ മഴയില്‍ മുക്കി ഇംഗ്ലണ്ട് ലോകകപ്പിന്റെ പ്രീ- ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു. ഗ്രൂപ്പ്് ജിയിലെ രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് പനാമയെ പരാജയപ്പെടുത്തിയത്.
മുന്നില്‍ നിന്ന് പടനയിച്ച കെയ്ന്‍ 22, 45, 62 മിനിറ്റുകളില്‍ ഗോള്‍ നേടി ഹാട്രിക്ക് തികച്ചു . ജോണ്‍ സ്റ്റോണ്‍സ് രണ്ട് ഗോളും ലിന്‍ഗാര്‍ഡ് ഒരു ഗോളും കുറിച്ചു. ഫെലിപ്പി ബലോയിയാണ് പനാമയുടെ ആശ്വാസ ഗോള്‍ കുറിച്ചത്.
കെയ്ന്റെ നായകത്വത്തില്‍ കളത്തിലിറങ്ങിയ ഇംഗ്ലണ്ട് പനാമയെ തരിപ്പണമാക്കി. മത്സരം ഏകപക്ഷീയമായിരുന്നു. പാനമയുടെ ഗോള്‍ മുഖത്തേക്ക് ഇംഗ്ലീഷ് താരങ്ങള്‍ ഇരച്ചുകയറി. ഈ കുത്തൊഴുക്കില്‍ ആറു തവണ പന്ത് പനാമയുടെ ഗോള്‍ വലയില്‍ കയിറയിറങ്ങി. എട്ടാം മിനിറ്റില്‍ ജോണ്‍ സ്റ്റോണ്‍സാണ് സ്കോറിങ്ങ് തുടങ്ങിയത്. പതിനാല് മിനിറ്റുകള്‍ക്കുശേഷം ഹാരികെയ്ന് തന്റെ ആദ്യ ഗോളിലൂടെ ലീഡ് 2-0 ആക്കി. പെനാല്‍റ്റിയിലൂടെയാണ് കെയ്ന്‍ സ്കോര്‍ ചെയ്തത്.
ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ സ്റ്റോണും കെയ്നും വീണ്ടും പനാമയുടെ ഗോള്‍ വല ചലിപ്പിച്ചു. ഇടവേളയ്ക്ക് ഇംഗ്ലണ്ട് അഞ്ചു ഗോളിന് മുന്നില്‍. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇത് അഞ്ചാം തവയാണ് ഒരു ടീം ഇടവേളയ്ക്ക്് മുമ്പ് അഞ്ചു ഗോളുകള്‍ നേടുന്നത്.
അറുപത്തിരണ്ടാം മിനിറ്റില്‍ പനാമയുടെ വലകുലുക്കി കെയ്ന്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കി.ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ഇംഗ്ലീഷ് താരമാണ് കെയ്ന്‍, ഡേവിഡ് പ്ലാറ്റ്, ഗാരി ലിനേക്കര്‍ എന്നിവരാണ് ലോകകപ്പില്‍ ഹാട്രിക്ക് കുറിച്ച മറ്റ് ഇംഗ്ലീഷ് താരങ്ങള്‍. രണ്ട് മത്സരങ്ങളില്‍ അഞ്ചു ഗോളുകള്‍ നേടിയ കെയ്ന്‍ സ്വര്ണ്ണപാദുകത്തിനായുള്ള മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും റൊമേലു ലുക്കാകുവിനെയും പിന്തളളി മുന്നിലെത്തി.
കളിയവസാനിക്കാന്‍ 12 മിനിറ്റുള്ളപ്പോഴാണ് പനാമയുടെ ആശ്വാസ ഗോള്‍ പിറന്നത്. പകരക്കാരനായി ഇറങ്ങിയ ഫെലിപ്പി ബലോയാണ് ചരിത്രം കുറിച്ച ഗോള്‍ നേടിയത്. ലോകകപ്പില്‍ പനാമയുടെ ആദ്യ ഗോളാണിത്.
ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത. ഇതോടെ അവര്‍ ആറു പോയിന്റുമായി ഗ്രൂപ്പ്് ജിയില്‍ മുന്നിട്ടു നില്‍ക്കുയാണ്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ടുണീഷ്യയെ തോല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: