പത്തനംതിട്ട: മാലിന്യ സംസ്കരണം കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാരും പരാജയപ്പെടുന്നത് പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിന് ഇടയാക്കുന്നതായി റിപ്പോര്‍ട്ട്. വര്‍ഷംതോറും മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ക്കും കൊതുകുനിവാരണത്തിനും കോടികള്‍ വകയിരുത്തുന്നു. എന്നാല്‍ പണം ചെലവാക്കുന്നതല്ലാതെ പദ്ധതികള്‍ കൃത്യമായി നടപ്പാക്കുന്നില്ല. തുടച്ചു നീക്കിയെന്ന് അവകാശപ്പെടുന്നതടക്കമുള്ള രോഗങ്ങള്‍ തിരിച്ചുവരുന്നത് ഇതിന്റെ തെളിവാണെന്ന് ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നു. പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും പണം അനുവദിക്കുകയും ചെയ്യുന്നതിനപ്പുറം കൃത്യമായ നിരീക്ഷണമോ, നടപ്പിലാക്കാത്തതിന്റെ പേരില്‍ നടപടികളോ ഇല്ല.
പകര്‍ച്ചവ്യാധികളെ സംബന്ധിച്ച് 2014 മുതലുള്ള സര്‍ക്കാര്‍ കണക്കുകള്‍ പരിശോധിച്ചാല്‍ വര്‍ഷാവര്‍ഷം ഡെങ്കിപ്പനിയും എലിപ്പനിയുമടക്കമുള്ള രോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി കാണാം. 2016ല്‍ ഡെങ്കിപ്പനി ബാധിച്ചത് 7218 പേര്‍ക്കാണ്. ഇവരില്‍ 21പേര് മരിച്ചു. 2017ല്‍ ഡെങ്കിപ്പനി ബാധിതരായവരുടെ എണ്ണം അഞ്ചക്കം കവിഞ്ഞു. രോഗത്തിനടിപ്പെട്ട 21993 പേരില്‍ 165 പേരാണ് മരണത്തിന് കീഴടങ്ങിയത്.
ഡെങ്കിപ്പനിക്ക് കാരണമായ നാലിനം വൈറസുകളില്‍ മാരകമായ ടൈപ്പ് 3 വൈറസുകളെ കൂടുതല്‍ ഇടങ്ങളില്‍ കണ്ടെത്തുകയും ചെയ്തു. പത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനിയുണ്ടാക്കുന്ന നാലിനം വൈറസുകളുടേയും സാന്നിധ്യം ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഏറ്റവും മാരകമായ ടൈപ്പ് 3 വൈറസുകളെ ഈ വര്‍ഷം പത്തനംതിട്ട ജില്ലയില്‍ മാത്രമാണ് കണ്ടെത്തിയതെന്ന് ആരോഗ്യവിഭാഗം പറയുന്നു. പത്തനംതിട്ടയിലെ പഞ്ചായത്തുകളിലെ ഓരോ വാര്‍ഡിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 25000 രൂപ വീതം ചെലവഴിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഭൂരിപക്ഷം പഞ്ചായത്തുകളും കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് അവലോകന യോഗത്തില്‍ വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: