ആലപ്പുഴ: മോട്ടോര്‍ വാഹന നിയമം ലംഘിക്കുമ്പോള്‍ പിഴ ഈടാക്കുന്നതിനു പകരം ഇംപോസിഷന്‍ എഴുതിക്കുന്നത് നിയമപ്രകാരം അനുവദനീയമല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് വിവരാവകാശ നിയമപ്രകാരം നല്കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. ഇത്തരം ശിക്ഷകള്‍ മോട്ടോര്‍ വാഹന നിയമത്തില്‍ പ്രതിപാദിക്കുന്നില്ലെന്നാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറേറ്റ് നല്കിയ മറുപടി. കൊച്ചി പള്ളുരുത്തി എസ്. സദാനന്ദ നായിക്കിന്റെ അപേക്ഷയിലാണ് മറുപടി നല്‍കിയത്.
ഹെല്‍മെറ്റ് ധരിച്ചിട്ടില്ലെങ്കില്‍ ഇംപോസിഷന്‍ എഴുതിക്കുക, വെയിലത്തോ മഴയത്തോ ദീര്‍ഘനേരം നിറുത്തുക, ഇന്ധനം നല്‍കാതിരിക്കുക, ഏത്തമിടീക്കുക, സാങ്കല്പിക കസേരയില്‍ ഇരുത്തുക, താക്കോല്‍ ഊരിയെടുക്കുക, വാഹനം സ്റ്റേഷനിലേക്ക് കൊണ്ടുപോകുക തുടങ്ങിയവ നിയമത്തിലോ ചട്ടത്തിലോ ഇല്ലാത്ത ശിക്ഷകളാണ് പോലീസ് പലപ്പോഴും നടപ്പാക്കുന്നത്. പോലീസിന്റെ പ്രധാന ജോലി ഹെല്‍മറ്റ് ഇല്ലാത്തവരെ പിടിച്ചു ഉടന്‍ തന്നെ പിഴ ഈടാക്കല്‍ പോലുള്ള പെറ്റി കേസുകളുടെ എണ്ണം പെരുപ്പിക്കലല്ല എന്നു 2007ലെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസിഡിയറില് വ്യക്തമാക്കിയിട്ടുണ്ട്.
1993 മുതല്‍ 2007 വരെ അഞ്ചു സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചിട്ടും ഫലം കാണാത്തതിനാല്‍ അന്നത്തെ സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യന് 2014 ഒക്ടോബര്‍ 23ന് വീണ്ടും ഉത്തരവിറക്കി. പിന്നാലെ ഹെല്‍മറ്റ് വേട്ട നിയന്ത്രിച്ച് പിന്നീടെത്തിയ പല പോലീസ് മേധാവികളും നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. ഹെല്‍മറ്റ് വേട്ടയ്ക്കു ശേഷം പോലീസ് സ്വന്തം താത്പര്യപ്രകാരം തോന്നിയപോലെ വിവിധ തരം ശിക്ഷകള്‍ നടപ്പാക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന് സിറ്റിസണ്‍സ് ഓപ്പണ്‍ ലീഗല്‍ ഫോറം (കോള്‍ഫ്) ആവശ്യപ്പെട്ടു. പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: