ന്യൂദല്‍ഹി: അന്താരാഷ്ട്ര യോഗാദിനം ജാതി, മത, പ്രാദേശിക അതിരുകള്‍ കടന്ന് ലോകമെങ്ങുമുള്ള ജനങ്ങളെ ഒരുമിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറ്റാണ്ടുകളായി നാം വസുധൈവകുടുംബകം എന്ന വിശ്വാസം പിന്തുടരുന്നു. ഋഷിമാരും മറ്റ് ആചാര്യന്മാരും പകര്‍ന്ന സന്ദേശമാണ് യോഗ നടപ്പില്‍ വരുത്തിയത്. ഇന്ന് യോഗ ആരോഗ്യരംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനമുണ്ടാക്കുന്നു. കൂടുതലാളുകള്‍ യോഗ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കും. മന് കീ ബാത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ലോകമെങ്ങും ഉത്സാഹത്തോടെയും ആവേശത്തോടെയും യോഗാഭ്യാസം നടന്നു. ബ്രസീലില്‍ യൂറോപ്യന്‍ പാര്‍ലമെന്റിലും ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തും ജപ്പാനിലെ നാവിക സേനയുടെ യുദ്ധക്കപ്പലിലും ആളുകള്‍ യോഗ ചെയ്തു. സൗദി അറേബ്യയിലെ യോഗ ചരിത്ര സംഭവമായി മാറി. ലഡാക്കിലെ ഉയര്‍ന്ന മഞ്ഞുമൂടിയ കൊടുമുടിയില്‍ ഇന്ത്യയുടേയും ചൈനയുടെയും സൈനികര്‍ ഒരുമിച്ച് യോഗാഭ്യാസം നടത്തി. നൂറിലധികം രാജ്യങ്ങളിലെ ആയിരക്കണക്കിനാളുകള്‍ യോഗാ ദിനം ഉത്സവമാക്കി മാറ്റി. സൈനികര്‍ അന്തര്‍വാഹിനിയിലും സിയാചിനിലെ മഞ്ഞുമൂടിയ പര്‍വ്വതങ്ങളിലും വായുസേനയിലെ യോദ്ധാക്കള്‍ ഭൂമിയില്‍ നിന്ന് പതിനയ്യായിരം അടി ഉയരത്തില്‍ ആകാശമധ്യത്തിലും യോഗാഭ്യാസം നടത്തി. അഹമ്മദാബാദില്‍ 750 ദിവ്യാംഗര്‍ ലോകറെക്കാര്‍ഡ് സ്ഥാപിച്ചു.
രാജ്യത്തിന്റെ അഖണ്ഡതയായിരുന്നു ഡോ. ശ്യാമപ്രസാദ് മുഖര്‍ജിക്ക് ഏറ്റവും പ്രധാനമായി ഉണ്ടായിരുന്നതെന്നും അതിനുവേണ്ടിയാണ് അദ്ദേഹത്തിന് ജീവന് ബലി നല്‍കേണ്ടി വന്നതെന്നും മോദി ചൂണ്ടിക്കാട്ടി. മുഖര്‍ജിയുടെ പ്രവര്‍ത്തന ഫലമായാണ് ബംഗാളിന്റെ ഒരു ഭാഗത്തെ രക്ഷിക്കാനായതും ഇന്നും അത് ഭാരതത്തിന്റെ ഭാഗമായി തുടരുന്നതും. സന്മനോഭാവത്തോടെയും സാഹോദര്യത്തോടെയും ഭാരതത്തിന്റെ പുരോഗതിക്കായി ജീവന് പണയം വച്ച് പങ്കാളികളാകാമെന്ന അദ്ദേഹത്തിന്റെ സന്ദേശം ഇന്നും പ്രസക്തമാണ്.
അമ്മമാര്‍ ജന്മം നല്കുമ്പോള് ഡോക്ടര്‍മാര്‍ നമുക്ക് പുനര്ജന്മമേകുകയാണെന്ന് ജൂലായ് ഒന്നിലെ ഡോക്ടേഴ്സ് ഡേ ചൂണ്ടിക്കാട്ടി മോദി അഭിപ്രായപ്പെട്ടു. ഡോക്ടറുടെ പങ്ക് രോഗത്തിനു ചികിത്സിക്കുന്നതില്‍ മാത്രം ഒതുങ്ങി നില്ക്കുന്നതല്ല. പലപ്പോഴും അവര്‍ കുടുംബസുഹൃത്തിനെപ്പോലെ നമ്മുടെ ജീവിതത്തിന് മാര്ഗ്ഗദര്ശനമേകുന്നവരാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി ഡോക്ടര്‍മാര്‍ക്ക് ആശംസകളും നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: