ന്യൂദല്‍ഹി: ബിജെപി വിരുദ്ധ മുന്നണിക്കായി ശ്രമിക്കുന്നതിനിടെ കോണ്‍ഗ്രസ്സിനു മുന്നറിയിപ്പുമായി ആര്‍ജെഡി നേതാവും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ്. മറ്റു പാര്‍ട്ടികളെ ‘ഡ്രൈവിങ് സീറ്റില്‍’ ഇരുത്തി മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസ് തയാറാകണമെന്ന് തേജസ്വി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ആരാവണം എന്നത് തത്ക്കാലം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും വാര്‍ത്താ ഏജന്‍സിക്കു നല്കിയ അഭിമുഖത്തില്‍ തേജസ്വി പറയുന്നു. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്ന തരത്തില്‍ ദേശീയതലത്തില്‍ ബിജെപി വിരുദ്ധമുന്നണി എന്ന കോണ്‍ഗ്രസ്സിന്റെ നീക്കത്തിനുള്ള മുന്നറിയിപ്പാണ് ഈ വാക്കുകള്‍. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാന്‍ ‘ഈഗോ’ മാറ്റിവെക്കണമെന്ന തേജസ്വിയുടെ വാക്കുകള്‍ കോണ്‍ഗ്രസ്സിനെ ലക്ഷ്യമിട്ടുള്ളതാണെന്നുറപ്പ്.
ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയെ തീരുമാനിച്ചത് തെരഞ്ഞെടുപ്പിനു ശേഷമാണെന്ന് കോണ്‍ഗ്രസ്സിനെ ഓര്‍മപ്പെടുത്തുന്നു തേജസ്വി.
എന്നാല്‍ മറ്റു പാര്‍ട്ടികളുമായി ചേര്‍ന്ന് വിശാല സഖ്യമുണ്ടാക്കിയില്ലെങ്കിലും അധികാരത്തില്‍ വരുമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് പറഞ്ഞു. 2004ല്‍ ഇത്തരം സഖ്യങ്ങളൊന്നുമില്ലാതെയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയതെന്ന് ദിഗ്വിജയ് ഓര്‍മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: