ഭുവനേശ്വര്‍: തന്റെ സമ്പാദ്യം മുഴുവന്‍ സ്വരുക്കൂട്ടിയുണ്ടാക്കിയ വീട്ടിലെ അതിഥികളെ കണ്ട് ബിജയ് ഭുയാന്‍ ഞെട്ടി. അതിഥികള്‍ ആരെന്നല്ലേ, മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍. അത് ഒന്നും രണ്ടുമൊന്നുമല്ല, 100 മൂര്‍ഖന്‍ കുഞ്ഞുങ്ങളെയാണ് ബിജയ് ഭുയാന്റെ വീട്ടില്‍ നിന്നും സ്നേക്ക് ഹെല്പ് ലൈന്‍ പ്രവര്‍ത്തകര്‍ കണ്ടെടുത്തത്.
ഒഡീഷയിലെ തീരദേശ മേഖലയായ ബദര്‍ക്ക് ജില്ലയിലെ ശ്യാംപുര്‍ ഗ്രാമത്തിലാണ് സംഭവം. ബിജയുടെ മകള്‍ വീട്ടിലെ സ്വീകരണമുറിയിലിരിക്കെ കുഞ്ഞു മൂര്‍ഖന്‍ കാലിനു മുകളിലൂടെ കയറിയിറങ്ങി. ഇതോടെ ഭയന്നു പോയ പെണ്‍കുട്ടി അച്ഛന്റെ അടുത്തേക്ക് വിവരം പറയാനായി ഓടിയെത്തി. വിവരമറിഞ്ഞ ബുയാന് വീട്ടിലെത്തി മൂര്‍ഖനെ കണ്ടെത്താനായി തെരച്ചില്‍ ആരംഭിച്ചു. വിശദമായ പരിശോധനയ്ക്കിടെ തന്റെ മുറിയുടെ മൂലയില്‍ വലിയൊരു ചിതല്‍പ്പുറ്റ് കണ്ടെത്തിയ ബിജയ് അയല്‍ക്കാരെ വിവരമറിയിച്ചു. തുടര്‍ന്ന് നാട്ടുകാരാണ് സ്നേക്ക് ഹെല്പ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചത്. ഇവരെത്തിയാണ് പുറ്റ് പൊളിച്ച് മൂര്‍ഖന്റെ കുഞ്ഞുങ്ങളെ പുറത്തെടുത്തത്.
100 മൂര്‍ഖന്‍ കുഞ്ഞുങ്ങളെയും 21 മുട്ടകളും കണ്ടെടുത്തെന്ന് ഹെല്പ് ലൈന്‍ പ്രവര്‍ത്തകനായ മിശ്ര മൊഹദ് അരിഫ് അറിയിച്ചു. അതേസമയം വീടിനുള്ളില്‍ കണ്ടെത്തിയ ചിതല്‍പ്പുറ്റ് ഇക്കാലമത്രയും കണ്ടിട്ടേയില്ലെന്ന് ബിജയ് ഭുയാന്‍ പറയുന്നു. ഇനി എങ്ങനെ വീട്ടില്‍ താമസിക്കുമെന്ന ആശങ്കയിലാണ് ഇയാള്‍.
വെള്ളപ്പൊക്കം, ചുഴലിക്കൊടുങ്കാറ്റ്, തീപ്പിടുത്തം മുതലായ ദുരന്തങ്ങളേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇവിടെ പാമ്പുകടിയേറ്റ് മരിക്കുന്നുണ്ടെന്ന് സ്പെഷ്യല്‍ റിലീഫ് കമ്മീഷണര്‍ ബിഷ്ണുപദ സേതി പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 1,700 ലധികം പേരാണ് പാമ്പുകടിയേറ്റ് മരിച്ചതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: