വാഷിങ്ടണ്‍: മുപ്പത്തിരണ്ടു വര്‍ഷത്തിനു ശേഷം ഒരു കൊലപാതകക്കേസിനു പിന്നാലെ അന്വേഷണവുമായി നീങ്ങുക, ഒടുവില്‍ കൈ തുടച്ചു വലിച്ചറിഞ്ഞ ഒരു നാപ്കിന് പേപ്പറില്‍ നിന്ന് കിട്ടിയ തെളിവില്‍ പ്രതിയെ അറസ്റ്റ് ചെയ്യുക…ഒരു അപസര്‍പ്പക സിനിമയെ വെല്ലുന്ന മുഹൂര്ത്തങ്ങളെല്ലാമുണ്ട് വാഷിങ്ടണിലെ ടക്കോമ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഈ റിപ്പോര്‍ട്ടിന്.
1986ല്‍ പന്ത്രണ്ടു വയസ്സുകാരിയായ മിഷേലയെ പീഡിപ്പിച്ചു കൊന്ന ഗാരി ചാള്‍സ് ഹാര്‍ട്മാന്‍ എന്നയാളെയാണു അറസ്റ്റ് ചെയ്തത്. ഗാരിക്കിപ്പോള് അറുപത്താറു വയസ്സ്.
1986 മാര്‍ച്ച് 26നാണ് മിഷേല വെല്‍ഷ് എന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ടകോമയിലുള്ള പാര്‍ക്കില്‍ സഹോദരിമാര്‍ക്കൊപ്പം കളിക്കാന്‍ പോയതായിരുന്നു മിഷേല. കുറച്ചു സമയത്തിനു ശേഷം മിഷേലയെ കാണാതായി.
മിഷേലയുടെ സൈക്കിള്‍ കുറച്ചകലെ നിന്ന് സഹോദരിമാര്‍ തന്നെ കണ്ടെത്തി. രാത്രി ഏറെ വൈകിയാണ് പോലീസ് മിഷേലയുടെ മൃതദേഹം കണ്ടെത്തിയത്. പീഡനത്തിനു ശേഷമുള്ള കൊല എന്നു സ്ഥിരീകരിച്ചു.
ഡിഎന്‍എ രൂപരേഖയടക്കം തയാറാക്കി നടത്തിയ അന്വേഷണം ഫലം കണ്ടില്ല, പോലീസിന്റെ ശേഖരത്തിലെ ഡിഎന്‍എ സാംപിളുകളുമായി അതു യോജിച്ചില്ല. പെന്‍ഡിങ് കേസുകളുടെ ഫയലുകള്‍ വീണ്ടും അന്വേഷിക്കാനുള്ള നീക്കത്തില്‍ ടക്കോമ പോലീസ് മേധാവി ഡോണ്‍ റാംസ്ഡെല് 2016ല്‍ മിഷേല വെല്‍ഷിന്റെ കൊലപാതകക്കേസ് വീണ്ടും സജീവമാക്കി. ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തില്‍ സംഭവിച്ച മുന്നേറ്റങ്ങള്‍ ഉപയോഗിക്കാന്‍ ഡോണ്‍ റാംസ്ഡെല് തീരുമാനിച്ചു. പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്കി. ഡിഎന്‍എയുടെ അടിസ്ഥാനത്തില്‍ ജനിതക വംശാവലി തയാറാക്കുന്ന വിദഗ്ധന്റെ സേവനം തേടി. മിഷേലയുടെ ശരീരത്തില്‍നിന്നു കിട്ടിയ കുറ്റവാളിയുടെ ഡിഎന്‍എ ഉപയോഗിച്ച് അയാള്‍ ഏതു കുടുംബത്തില്‍പ്പെട്ടയാളാണെന്നു തിരിച്ചറിയാന്‍ കഴിയുമോ എന്ന പഠനമാണ് ഈ വിദഗ്ധന്‍ നടത്തിയത്. അതിനായി ലഭ്യമായ ഡിഎന്‍എ സാംപിളുകള്‍ പരിശോധിച്ചു. ആ പ്രദേശത്തെ കുടുംബങ്ങളുടെ വംശാവലി തയാറാക്കി. കുറ്റവാളിയാകാന്‍ സാധ്യതയുള്ള രണ്ടുപേരെ കണ്ടെത്തി. സഹോദരങ്ങളായ ഇവരെ പോലീസ് കഴിഞ്ഞ ഒന്നരവര്‍ഷക്കാലമായി നിരീക്ഷിക്കുകയായിരുന്നു.
ഇവരില്‍ ഗാരി ചാള്‍സ് ഹാര്‍ട്മാനെ ഡിറ്റക്റ്റീവ് വിഭാഗത്തിലെ സ്റ്റീവ് റിയോപെല്ലെ എന്ന ഉദ്യോഗസ്ഥന് നിരന്തരം പിന്തുടര്ന്നു. ഹോട്ടലില്‍ ഭക്ഷണം കഴിച്ചശേഷം ഗാരി കൈതുടച്ച് വലിച്ചെറിഞ്ഞ നാപ്കിന് ഡിറ്റക്റ്റീവ് ശേഖരിച്ചു. നാപ്കിനിലെ ഡിഎന്‍എ പരിശോധിച്ചു. മിഷേയുടെ ശരീരത്തില്‍നിന്നു കണ്ടെടുത്ത ഡിഎന്‍എയുമായി അതു യോജിക്കുന്നതായി തെളിഞ്ഞു. മെയില്‍ നേഴ്സായി ജോലി നോക്കുകയായിരുന്ന ഗാരിയെ അതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: