ആലപ്പുഴ: സംസ്ഥാനത്തെ ജലമേളകള്‍ക്ക് തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂലം വള്ളംകളിയെ ബോട്ട് റേസ് ലീഗില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധം.
നാലു നൂറ്റാണ്ടിലേറെ പഴക്കമുള്ള വള്ളംകളിയെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. ആചാരവുമായി ബന്ധപ്പെട്ടുകിടക്കുന്ന വള്ളംകളികള്‍ ലീഗില്‍ ഉള്‍പ്പെടുത്തേണ്ട എന്നാണ് തീരുമാനമെന്നാണ് വിശദീകരണം.
മൂലം വള്ളംകളിക്കു സ്ഥിരം പവിലിയന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളോടു കാലങ്ങളായി തുടരുന്ന അവഗണനയാണു വള്ളംകളി ലീഗിന്റെ കാര്യത്തിലും സംഭവിച്ചതെന്നാണ് ആക്ഷേപം. ഐപിഎല്‍ മാതൃകയില്‍ ആരംഭിക്കുന്ന വള്ളംകളി ലീഗിലെ 10 മത്സരങ്ങളില്‍ മൂലം വള്ളംകളി ഉള്‍പ്പെടുത്തിയിട്ടില്ല. ലീഗില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും മത്സരം നടത്താനും മറ്റും ഫണ്ട് അനുവദിക്കാനും വള്ളംകളിയെ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നുമില്ല.
കാലങ്ങളായി മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ ജലോത്സവത്തിന് അതിഥികളായിപ്പോലും പങ്കെടുക്കാറില്ല. ഈ മാസം 28നാണ് ചമ്പക്കുളത്ത് ആറ്റില്‍ മൂലം വള്ളംകളി.
അമ്പലപ്പുഴയില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം കുറിച്ചി കരിങ്കുളം ക്ഷേത്രത്തില്‍ നിന്നും ജലഘോഷയാത്രയായി കൊണ്ടുവന്നതിന്റെ സ്മരണ പുതുക്കിയാണ് മിഥുന മാസത്തിലെ മൂലം നാളില്‍ വള്ളം കളി നടത്തുന്നത്.
മഹാരാജാവിന്റെ കൈമുദ്രയോടുകൂടിയ രാജപ്രമുഖന്‍ ട്രോഫിയാണ് ഒന്നാം സ്ഥാനക്കാര്‍ക്കു നല്‍കുന്നത്. ദേവസ്വം ബോര്‍ഡില്‍ നിന്നുള്ള ചെറിയൊരു സഹായമല്ലാതെ മൂലം വള്ളംകളിക്കു സര്‍ക്കാരില്‍ നിന്നു ഫണ്ടോ ആനുകൂല്യങ്ങളോ സഹായമോ അനുവദിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: