സോചി: ആദ്യ മത്സരത്തില്‍ അടിതെറ്റിയ ലോകചാമ്പ്യന്മാര് തിരിച്ചുവരുന്നു. മെക്സിക്കന്‍ തിരമാലകളില്‍ മുങ്ങിപ്പോയ ജര്‍മനി സ്വീഡന്റെ തലയില്‍ ചവിട്ടിയാണ് കരയിലേക്ക് കാല്‍വയ്ക്കുന്നത്. നിര്‍ണായകമായ ഗ്രൂപ്പ്് മത്സരത്തില്‍ സ്വീഡനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ജര്‍മനി നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി.
കളിയവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെ ടോണി ക്രൂസാണ് ജര്‍മനിക്ക് ലോകകപ്പില്‍ ആയുസ് നീട്ടിക്കൊടുത്ത ഗോള്‍ നേടിയത്. ക്രൂസിന്റെ ഫ്രീക്കിക്ക് സ്വീഡന്റെ പ്രതിരോധ മതിലുകള്‍ മറികടന്ന് വലയുടെ ഇടത്തേ മൂലയിലേക്ക് പറന്നിറങ്ങി. ആദ്യ പകുതിയില്‍ ജര്‍മനിയെ ഞെട്ടിച്ച് ടോയ്വോനന് സ്വീഡനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ റ്യൂസ് ചാമ്പ്യന്മാരെ സ്വീഡനൊപ്പം എത്തിച്ചു. മത്സരം സമനിലയിലേക്ക് നീങ്ങവേയാണ് ജര്‍മന്‍ ജനതയ്ക്ക് ആശ്വാസമായി ക്രൂസിന്റെ വിജയഗോള്‍ പിറന്നത്.
ഈ വിജയത്തോടെ ജര്‍മനി പോയിന്റ് നിലയില്‍ സ്വീഡനൊപ്പം എത്തി. ഇരു ടീമുകള്‍ക്കും മൂന്ന് പോയിന്റ് വീതമുണ്ട്്. രണ്ട് മത്സരങ്ങളിലും വിജയിച്ച മെക്സിക്കോ ആറു പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. അവസാന മത്സരത്തില്‍ ദക്ഷിണകൊറിയയെ തോല്‍പ്പിച്ചാല്‍ ജര്‍മനിക്ക് നോക്കൗട്ടിനടുത്തെത്താം. സ്വീഡന്- മെക്സിക്കോ മത്സരം സമനിലയാകുകയോ സ്വീഡന് ജയിക്കുകയോ ചെയ്താല്‍ ജര്‍മനി നോക്കൗട്ടില്‍ കടക്കും.
ലോകകപ്പില്‍ മുന്നോട്ടുള്ള പ്രയാണത്തിന് സ്വീഡനെതിരെ വിജയം അനിവാര്യമായിരുന്ന ജര്‍മനി തുടക്കം മുതലേ ആഞ്ഞടിച്ചു. നിരന്തരം അവര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. സ്വീഡനും മോശമായില്ല. വീണുകിട്ടിയ അവസരങ്ങള്‍ മുതലാക്കി അവര്‍ പ്രത്യാക്രമണം നടത്തി. മത്സരഗതിക്കെതിരെ സ്വീഡന് ഗോള്‍ നേടി മുന്നിലെത്തി. 32-ാം മിനിറ്റില്‍ അവര്‍ നടത്തിയ പ്രത്യാക്രമണമാണ് ഗോളില്‍ കലാശിച്ചത്. ടോണി ക്രൂസില്‍ നിന്ന് വീണുകിട്ടിയ പന്തുമായി കുതിച്ച ടോയ്വോനന് ഗോളിയുടെ തലയ്ക്ക് മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിട്ടു. ഇടവേളയ്ക്ക്് സ്വീഡന് 1-0 ന് മുന്നിട്ടുനിന്നു.
എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ജര്‍മനി ഗോള്‍ മടക്കി. ടിമോ വെര്‍ണറുടെ ക്രോസ് മാര്‍ക്കോ റൂസ് സ്വീഡന്റെ ഗോള്‍ വര കടത്തിവിട്ടു.
82-ാം മിനിറ്റില്‍ രണ്ടാം തവണ മഞ്ഞകാര്‍ഡ് കണ്ട് ജെറോം ബോട്ടേങ്ങ് പുറത്തായതോടെ ജര്‍മനി തോല്‍വി മണത്തു. പക്ഷെ പത്തുപേരായി ചുരുങ്ങിയ ജര്‍മനി ശക്തമായി ചെറുത്തുനിന്നു. ക്രൂസിന്റെ നാടകീയ ഗോളിലൂടെ അവര്‍ വിജയവും പിടിച്ചുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: