ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വൃത്തിയില്ലാത്ത ആദ്യ പത്ത് നഗര മേഖലകളില്‍ ഏഴെണ്ണവും മമതാ ബാനര്‍ജി ഭരിക്കുന്ന ബംഗാളില്‍. ഭദ്രേശ്വര്‍, ബങ്കുര, ചമ്പാന്ഡി, ബന്‍സ്ബേരിയ, ഖര്‍ദ, ബിദ്യാബതി, പനിഹടി എന്നീ ബംഗാളിലെ നഗരങ്ങളാണ് കേന്ദ്ര നഗരവികസന മന്ത്രാലയം നടത്തിയ ശുചിത്വ സര്‍വ്വെയില്‍ വൃത്തിയില്ലാത്തതിന്റെ പേരില്‍ ആദ്യ പത്തിലുള്പ്പെട്ടത്. യുപി, ഒഡീഷ, ബിഹാര്‍ സംസ്ഥാനങ്ങളിലെ ഓരോ നഗരങ്ങളും പട്ടികയിലുണ്ട്. കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെതിരെ വിശാല പ്രതിപക്ഷ സഖ്യമുണ്ടാക്കുന്ന തിരക്കിലാണ് മമതയിപ്പോള്‍. ഏതാനും ദിവസം മുന്‍പ് ദല്‍ഹി മുഖ്യമന്ത്രി കേജ്രിവാളിന്റെ നിരാഹാര സമരം പരിഹരിക്കാന്‍ അവര്‍ ഇടപെട്ടിരുന്നു. സ്വന്തം സംസ്ഥാനത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെയാണ് ദേശീയ നേതാവാകാനുളള മമതയുടെ പുറപ്പാട്.
ഏറ്റവും വൃത്തിയുള്ള നഗരങ്ങളില്‍ ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ഇന്‍ഡോറും ഭോപ്പാലുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. കഴിഞ്ഞ വര്‍ഷവും ഇതേ നഗരങ്ങളാണ് മുന്നിലുണ്ടായിരുന്നത്. ചണ്ഡീഗഡ്, ദല്‍ഹി. വിജയവാഡ, തിരുപ്പതി, വിശാഖപട്ടണം, മൈസൂര്‍, നവി മുംബൈ, പൂനെ എന്നിവയാണ് വൃത്തിയുള്ള നഗരങ്ങളില്‍ ആദ്യ പത്തില്‍ ഇടംനേടിയത്. കേരളത്തില്‍നിന്നും ആദ്യ നൂറ് നഗരങ്ങളുടെ പട്ടികയില്‍ ഒരെണ്ണം പോലും ഇടംനേടിയില്ല. 4203 നഗരങ്ങളിലായി നടന്ന സര്‍വ്വെ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തുവിട്ടത്. മോദിയുടെ മണ്ഡലമായ വാരാണസി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വൃത്തിയുടെ കാര്യത്തില്‍ 32ല്‍നിന്നും 27ലെത്തി നില മെച്ചപ്പെടുത്തി. ശുചിത്വ ഇന്ത്യ അകലെയല്ലെന്ന് ചൂണ്ടിക്കാട്ടിയ മോദി കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 8.3 കോടി ശൗചാലയങ്ങള്‍ നിര്‍മ്മിച്ചതായും വ്യക്തമാക്കി. നഗരസഭകള്‍ തമ്മില്‍ ശുചിത്വത്തില്‍ ആരോഗ്യകരമായ മത്സരം ശക്തിപ്പെടുത്തുന്നതിനാണ് സര്‍വ്വെ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: