മുംബൈ: മുംബൈയില്‍ വീണ്ടും കനത്ത മഴ. ഞായറാഴ്ചയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി പെയ്ത കനത്ത മഴയില്‍ അഞ്ചുപേര്‍ മരിച്ചതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു .ഇതിനിടെ മുംബൈയിലെ വഡാല ഈസ്റ്റില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞ് വീണ് 15 കാറുകള്‍ തകര്‍ന്നു. കെട്ടിടത്തിന്റെ താഴെ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്കാണ് മതില് ഇടിഞ്ഞ് വീണത്.
കനത്ത മഴയില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. സിറ്റി സര്‍വീസ് ട്രെയിന്‍ ഉള്‍പ്പെടെ വൈകിയാണ് ഓടുന്നത്. നഗരത്തിന്റെ പല ഭാഗത്തും വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ഗതാഗത തടസവുമുണ്ടാകുന്നുണ്ട്.
സാന്താക്രൂസ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തതെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത് ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. ചെമ്ബൂര് നഗരവും വെള്ളത്തിലായി. ജൂണ്‍ 22 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.
താരതമ്യേന താഴ്ന്ന പ്രദേശമായ അന്ധേരി, ഖാര്, മാലഡ്, എന്നീ സ്ഥലങ്ങളില്‍ വെള്ളം പൊങ്ങിയതിനാല്‍ ഗാതാഗത കുരുക്കുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: