ന്യൂദല്‍ഹി: യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന കാര്‍ഷിക ഉത്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതോടെ ചില പഴങ്ങളുടെ വിലയും കുതിച്ചുയരും. പ്രധാനമായും വാള്‍നട്ടിന്റെയും ആപ്പിളിന്റെയും വിലയാണ് വര്‍ദ്ധിക്കുക. ആപ്പിള്‍, ബദാം, വെള്ളക്കടല, പരിപ്പ് തുടങ്ങി 30ല്‍പ്പരം ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
വാള്‍നട്ടിന്റെ വിലയില്‍ 15 ശതമാനവും ആപ്പിളിന്റെ വിലയില്‍ ഒമ്പത് ശതമാനവും വിലവര്‍ദ്ധനയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ജൂലൈയില്‍ വിളവെടുപ്പ് നടക്കുന്നതിനാല്‍ ആപ്പിളിന്റെ വില ഉടനെ ഉയരാനിടയില്ലെന്നും വ്യാപാരികള്‍ പറയുന്നു.എന്നാല്‍ ആഭ്യന്തര ഉത്പാദനത്തില്‍ കുറവുവന്നാല്‍ ആപ്പിളിന്റെ വിലയിലും വര്‍ദ്ധന ഉണ്ടാകും. വാള്‍നട്ടിന്റെ വില അടുത്തയാഴ്ചതന്നെ വര്‍ദ്ധിക്കുമെന്നാണ് സൂചന.
അതേസമയം തീരുവ ഉയര്‍ത്തുന്നത് പയറുവര്‍ഗങ്ങളുടെ വിലയെ കാര്യമായി ബാധിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ആവശ്യമുള്ള പയറുവര്‍ഗങ്ങള്‍ ആഭ്യന്തരമായിതന്നെ ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ വിലവര്‍ദ്ധനവ് കശ്മീരിലെയും ഹിമാചല്‍ പ്രദേശിലേയും കര്‍ഷകര്‍ക്ക് ഗുണകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: