കൊച്ചി: മുഖ്യമന്ത്രി അനുവാദം ചോദിച്ചിട്ടും പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ലഭിച്ചില്ലെന്ന ആരോപണം ഭരണപരാജയം മറച്ചുവയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമാണെന്ന് ബിജെപി സംസ്ഥാന വക്താവ് എംഎസ് കുമാര്‍. തിരുവനന്തുപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.
ഭരണപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രതിപക്ഷവും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. കേരളത്തിലുള്ള ഭക്ഷ്യ വിഹിതം വെട്ടികുറച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതു സംബന്ധിച്ച വിഷയത്തില്‍ ഭക്ഷ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഇതിലെ വിമര്‍ശനം എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവിധ കാര്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും ബന്ധപ്പെട്ട വകുപ്പുകളെ കാണാനായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചത്. താന്‍ നിശ്ചയിക്കുന്ന സമയത്ത് പ്രധാനമന്ത്രിയെ കാണാന്‍ കഴിയണമെന്ന ധാര്‍ഷ്ട്യമാണ് പിണറായി സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: