തിരുവനന്തപുരം: കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പോസ്റ്റില്‍ പുതിയ നിയമനമില്ലെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്. ഇതോടെ കഴിഞ്ഞ ഒന്നര വര്‍ഷമായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ പ്രതിസന്ധിയിലായി. കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍ തസ്തികയിലേക്ക് അഡ്വൈസ് മെമ്മോ നല്കിയ 4,051 പേര്‍ക്ക് നിയമനം നല്‍കാനാവില്ലെന്നും ശശീന്ദ്രന് വ്യക്തമാക്കി.
കണ്ടക്ടര്‍മാരുടെ എണ്ണം ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണെന്ന് സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. 2010 ഡിസംബര്‍ 31നാണ് കണ്ടക്ടര്‍ തസ്തികയിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചത്. 9,378 ഒഴിവാണ് അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും 3,808 ഒഴിവേ ഉള്ളൂവെന്നും കെഎസ്ആര്‍ടിസി പിന്നീട് അറിയിച്ചു.
2016 ഡിസംബര്‍ 31നാണ് 4,051 പേര്‍ക്ക് മെമ്മൊ അയച്ചത്. ഇതുവരെ ഇവരില്‍ ഒരാള്‍ക്ക് പോലും നിയമനം നല്‍കിയിട്ടില്ല. അഡ്വൈസ് ചെയ്ത് മൂന്നു മാസത്തിനകം നിയമനം നല്‍കണമെന്നാണ് വ്യവസ്ഥ. ഇതിനിടെ 2,198 താല്‍ക്കാലിക കണ്ടക്ടര്‍മാരെ സ്ഥിരമായി നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: