ന്യൂദല്‍ഹി: തമിഴ്നാട്ടില്‍ ടി.ടി.വി. ദിനകരന് പിന്തുണ പ്രഖ്യാപിച്ച 18 എഐഎഡിഎംകെ എംഎല്‍എമാരെ അയോഗ്യരാക്കിയ സംഭവത്തില്‍ വാദം സുപ്രീംകോടതി നാളെ കേള്‍ക്കും. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായഭിന്നത വന്നതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയിലേക്ക് മാറ്റിയത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എസ്.കെ. കൗള്‍ എന്നിവരടങ്ങുന്ന സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചാണ് നാളെ വാദം കേള്‍ക്കുക.
മുതിര്‍ന്ന അഭിഭാഷകനായ വികാസ് സിങ്ങാണ് എംഎല്‍എമാര്‍ക്കു വേണ്ടി ഹാജരാകുക. അടിയന്തര പ്രധാന്യമുള്ള വിഷയമായതിനാല്‍ കേസില്‍ പെട്ടന്നുതന്നെ വാദം കേള്‍ക്കേണ്ട ആവശ്യമുണ്ടെന്ന് വികാസ് സിങ്ങ് അറിയിച്ചു. ജൂണ്‍ 14ന് ഹൈക്കോടതി ജഡ്ജിമാര്‍ രണ്ടുതരത്തില്‍ വിധി പറഞ്ഞതു മൂലമാണ് വീണ്ടും വാദം കേള്‍ക്കേണ്ട അവസ്ഥയുണ്ടായതെന്ന് സിങ്ങ് പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ജസ്റ്റിസ് എം. സുന്ദര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് നേരത്തെ കേസ് പരിഗണിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി സ്പീക്കറുടെ തീരുമാനത്തെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് എം. സുന്ദര്‍ എംഎല്‍എമാര്‍ക്ക് അനുകൂലമായാണ് വിധി പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: