ബറേയ്ലി: ഉത്തര്‍പ്രദേശിലെ ബറേയ്ലി കോടതിയില്‍ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ തലാഖ്-ഇ-തഫ്വീസ് പ്രകാരം രണ്ട് യുവതികള്‍ ഭര്ത്താക്കന്മാരെ മൊഴി ചൊല്ലി. നിഷ ഹമീദ് എന്ന യുവതി രണ്ട് സാക്ഷികള്‍ക്കു മുമ്പാകെയാണ് ഭര്‍ത്താവ് ജാവേദ് അന്‍സാരിയെ മൊഴി ചൊല്ലിയത്.
13 വര്‍ഷം നീണ്ട ദാമ്പത്യജീവിതം പൂര്‍ണമായും ദുരിതത്താലിയിരുന്നെന്ന് നിഷ ഹമീദ് പറുഞ്ഞു. ഭര്‍തൃവീട്ടുകാരില്‍ നിന്ന് ക്രൂരമായ പീഡനമാണ് നേരിട്ടത്. ഇതിന്റെ പേരില്‍ നിഷ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. യുവതിക്ക് വിവാഹമോചനം അനുവദിക്കാനോ സമാധാനപരമായി ജീവിതം നയിക്കാനോ അന്‍സാരി തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് തലാക്ക്ഇ തഫ്വീസ് പ്രകാരം യുവതി മൊഴിചൊല്ലാന്‍ തീരുമാനിച്ചത്.
ബറേയ്ലി സ്വദേശി യാസ്മീനാണ് ഭര്‍ത്താവിനെ മൊഴി ചൊല്ലിയ മറ്റൊരു യുവതി. യാസ്മീനെ ബലാല്‍സംഗം ചെയ്ത അര്‍ബാസിനെക്കൊണ്ട് 2014ല്‍ പഞ്ചായത്ത് വിവാഹം കഴിപ്പിക്കുകയായിരുന്നു. എന്നാല്‍, സ്ത്രീധനത്തെച്ചൊല്ലി ക്രൂരമായ പീഡനങ്ങളാണ് നേരിടേണ്ടി വന്നതെന്ന് യുവതി കോടതിയില്‍ വ്യക്തമാക്കി. ഖ്വാസി ജുബര്‍ അഹമ്മദ് എന്ന അഭിഭാഷകനാണ് രണ്ട് കേസുകളും കൈകാര്യം ചെയ്തത്.
തലാഖ് ഇ തഫ്വീസ് നിയമപ്രകാരം പുരുഷന് സ്ത്രീയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കാനാവില്ല. അയാള്‍ അങ്ങനെ ചെയ്താലും അത് നിയമപരമായി നിലനില്ക്കുകയുമില്ല. എന്നാല്‍, പ്രത്യേക സാഹചര്യങ്ങളില്‍ സ്ത്രീക്ക് പുരുഷനെ മൊഴിചൊല്ലി വിവാഹമോചനം സാധ്യമാക്കാന്‍ കഴിയുമെന്ന് മുസ്ലീം വ്യക്തിഗതനിയമ ബോര്‍ഡംഗം ഖാലിദ് റാഷിദ് ഫറാംഗി മാഹാലി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: